13ാം വയസ്സ് മുതൽ പെൺകുട്ടിയുമായി അടുപ്പം, നഗ്നദൃശ്യങ്ങൾ കൈക്കലാക്കി; മറ്റു പ്രതികൾക്ക് കൈമാറിയതും സുബിൻ
Mail This Article
പത്തനംതിട്ട∙ സംസ്ഥാനത്തെ ഞെട്ടിച്ച പത്തനംതിട്ട പീഡനക്കേസിൽ പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേർക്ക് പീഡിപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്തത് കേസിൽ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവൽ തുണ്ടിയിൽ വീട്ടിൻ സുബിനാണ്. പെൺകുട്ടിയുടെ 13–ാം വയസ്സുമുതൽ കുട്ടിയുമായി ചങ്ങാത്തം കൂടിയ ഇയാൾ, മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുനൽകുകയും കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്നു.
തുടർന്ന് കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് അച്ചൻകോട്ടുമലയിലെ റബർതോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തത്. ഈ ദൃശ്യങ്ങളാണ് മറ്റു പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ആയുധമാക്കി ഉപയോഗിച്ചു കൊണ്ടിരുന്നത്. സുബിന്റെ കൂട്ടുകാർ സംഘം ചേർന്ന് കുട്ടിയെ അച്ചൻകോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും മൊഴിയിൽ പറയുന്നു.
പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസിലിങ്ങിലാണ് താൻ നേരിട്ട ക്രൂരമായ പീഡനങ്ങൾ കൗൺസിലർമാരെ കുട്ടി അറിയിച്ചത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശപ്രകാരം പത്തനംതിട്ട പൊലീസാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. പീഡനം നടന്ന സ്ഥലങ്ങളുടെ ക്രമത്തിലാണ് പുതിയ കേസുകൾ ഇന്ന് റജിസ്റ്റർ ചെയ്തത്. മൊഴികൾ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ അറിയിച്ചു.
ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതി സുബിന്റെ സുഹൃത്താണ് പത്തനംതിട്ടയിൽ അറസ്റ്റിലായ മറ്റു പ്രതികൾ. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള അന്വേഷണം വ്യാപകമാക്കി. സ്വന്തമായി ഫോൺ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ച പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത അഫ്സൽ ഇതേ സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യശ്രമക്കേസിൽ പ്രതിയാണ്. മറ്റൊരു കേസിൽ അറസ്റ്റിലായ കണ്ണപ്പൻ എന്ന സൂധീഷ് ക്രിമിനൽ കേസിലും നിഷാദ് എന്നു വിളിക്കുന്ന അപ്പു രണ്ട് മോഷണക്കേസുകളിലും പ്രതിയാണ്.