ആൺസുഹൃത്തും പിതാവിന്‍റെ സുഹൃത്തുക്കളും പീഡിപ്പിച്ചു; പൊതുസ്ഥലത്തും സ്കൂളിലും ക്രൂരത; 8 പേർ കൂടി അറസ്റ്റിൽ
Mail This Article
പത്തനംതിട്ട ∙ കായികതാരമായ ദലിത് പെൺകുട്ടിയെ 60ലധികം പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ എട്ടു പേർ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പൊലീസിനു മൊഴി നൽകിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ ആറോളം സ്റ്റേഷനുകളിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന സൂചന പൊലീസ് നൽകുന്നുണ്ട്. പതിമൂന്നാം വയസില്‍ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്താണെന്നാണ് പെൺകുട്ടിയുടെ മൊഴി. പിതാവിന്‍റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്‍റെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിന്‍റെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
പെൺകുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയിൽ എത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളിൽ ചിലർ വീട്ടിലെത്തിയും പീഡിപ്പിച്ചു. പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഫോണ്‍ രേഖകള്‍ വഴി നാല്‍പതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. പ്രതികൾക്കെതിരെ എസസി, എസ്ടി പീഡന നിരോധന നിയമവും ചുമത്തും.