കൊലപാതകങ്ങളും പീഡനങ്ങളും കുറഞ്ഞു; ഡൽഹി പൊലീസിന്റെ വാർഷിക റിപ്പോർട്ട് പുറത്ത്

Mail This Article
ന്യൂഡൽഹി∙ ദേശീയ തലസ്ഥാനത്തു കൊലപാതകം, കവർച്ച, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നേരിയ കുറവ് രേഖപ്പെടുത്തിയതായി ഡൽഹി പൊലീസിന്റെ വാർഷിക റിപ്പോർട്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കുറവുണ്ടായി. ബലാത്സംഗ കേസുകൾ 2023ലെ 2,141ൽ നിന്ന് 2,076 ആയി കുറഞ്ഞു. ലൈംഗികാതിക്രമ കേസുകൾ 2,345ൽ നിന്ന് 2,037 ആയി. 2023നെ അപേക്ഷിച്ച് കൊലപാതകക്കേസുകൾ 506ൽ നിന്ന് 504ൽ എത്തിയെന്നും പൊലീസ് അറിയിച്ചു. കവർച്ചക്കേസുകൾ 2023ലെ 1,654ൽ നിന്ന് 1,510 ആയി കുറഞ്ഞു.
നഗരത്തിലെ കലാപങ്ങളുടെ എണ്ണം 2023ൽ 43 ആയിരുന്നത് 2024ൽ 33 ആയി കുറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്്. പിടിച്ചുപറി കേസുകൾ 2023ൽ 7,886 ആയിരുന്നതു 6,493 ആയി കുറഞ്ഞു. മുൻവർഷം 40,045 മോട്ടർ വാഹന മോഷണം റിപ്പോർട്ട് ചെയ്തതു കഴിഞ്ഞവർഷം 39,976 ആയി കുറഞ്ഞു. മെച്ചപ്പെട്ട പട്രോളിങ്, കമ്യൂണിറ്റി ഇടപെടൽ, സാങ്കേതിക വിദ്യാധിഷ്ഠിത നിരീക്ഷണം എന്നിവയാണു കുറ്റകൃത്യങ്ങളിലെ കുറവിനു കാരണമെന്നു പൊലീസ് അറിയിച്ചു.
‘ഡൽഹിയിൽ എല്ലാ കുറ്റകൃത്യങ്ങളുടെയും റജിസ്ട്രേഷൻ ഉറപ്പാക്കുന്നുണ്ട്. പരാതിക്കാരെ തിരിച്ചയയ്ക്കുന്നില്ല. ഓരോ സ്റ്റേഷനിലും സമർപ്പിക്കുന്ന പരാതികളുടെ സ്ഥിതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്’– പൊലീസ് അറിയിച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് ഓൺലൈനായി കുറ്റകൃത്യങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. 66% കുറ്റകൃത്യങ്ങളും ഓൺലൈനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.