മാർ പാംപ്ലാനിയുമായി പുലർച്ചെ 2 വരെ ചർച്ച; പ്രതിഷേധ സമരം അവസാനിപ്പിച്ച് വൈദികർ

Mail This Article
കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്തു വൈദികർ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. അപ്പോസ്തലിക് വികാരി മാർ ജോസഫ് പാംപ്ലാനിയുമായി പുലർച്ചെ രണ്ടു വരെ നീണ്ട ചർച്ചയ്ക്കൊടുവിലാണു തീരുമാനം. വൈദികർക്കെതിരായ ശിക്ഷാനടപടികളിൽ തുടർനടപടികള്‍ ഉണ്ടാവുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ മധ്യസ്ഥതയിൽ നടന്ന ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു അപ്പോസ്തലിക് വികാരിയും പ്രതിഷേധിക്കുന്ന 21 വൈദികരുമായി ചർച്ച നടന്നത്.
-
Also Read
പൊലീസ് നടപടിക്കെതിരെ പ്രതിഷേധ റാലി
ചർച്ചയെ തുടർന്നു പ്രതിഷേധ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഈ മാസം 20ന് അടുത്ത ചർച്ച നടക്കും. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്നു മാർ ജോസഫ് പാംപ്ലാനി വൈദികർക്ക് ഉറപ്പു നൽകി. ബിഷപ്പ് ഹൗസിന്റെ ഗേറ്റുകൾ എല്ലാവർക്കുമായി തുറന്നിടുന്നതിലും പൊലീസിനെ പൂർണമായി പിൻവലിക്കുന്നതിലും തീരുമാനമുണ്ടാവും. പ്രശ്നപരിഹാരത്തിനുള്ള തുടക്കമായെന്നു ചർച്ചയ്ക്കുശേഷം മാർ പാംപ്ലാനിയും വ്യക്തമാക്കി.
ബിഷപ്പ് ഹൗസിൽ പ്രാർഥനായജ്ഞം നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കിയതിനു പിന്നാലെയാണ് അതിരൂപത ആസ്ഥാനത്തു പ്രതിഷേധ സമരം ആരംഭിച്ചത്. വൈദികരും വിശ്വാസികളും ഉൾപ്പെട്ട പ്രതിഷേധത്തിനിടെ ഒട്ടേറ തവണ സംഘർഷ സാധ്യതയുമുണ്ടായിരുന്നു. ഇതിനൊടുവിലാണു ജില്ലാ കലക്ടർ മധ്യസ്ഥശ്രമത്തിനെത്തിയത്. ചികിത്സാർഥം തലശ്ശേരിക്കു മടങ്ങുകയായിരുന്ന മാർ പാംപ്ലാനിയെ കലക്ടർ ബന്ധപ്പെട്ടു. തൃശൂർ വരെ എത്തിയ ആർച്ച് ബിഷപ്പ് രാത്രി 10 മണിയോടെ എറണാകുളത്തേക്ക് മടങ്ങി വന്നാണ് പുലർച്ചെ 2 മണി വരെ ചർച്ച നടത്തിയത്.