4 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Mail This Article
കൊച്ചി ∙ നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ജയചന്ദ്രൻ ഒളിവിലാണ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു ഇവരുടെ പരാതി.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ ജയചന്ദ്രൻ ഒളിവിൽ പോയി. അന്നു മുതൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല. ഇതിനിടെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർന്ന് പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.
പൊലീസ് അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ജി.ഗിരീഷ് ഹർജി തള്ളുകയായിരുന്നു.