ആശുപത്രിയിലെത്തി സുഖവിവരം തിരക്കി മുഖ്യമന്ത്രി; നന്ദി പറഞ്ഞ് ഉമ തോമസ്

Mail This Article
കൊച്ചി∙ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണു പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഉമ തോമസിനെ മുറിയിലെത്തി കണ്ട മുഖ്യമന്ത്രി സുഖവിവരങ്ങൾ തിരക്കി. തന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉമ തോമസ് മുഖ്യമന്ത്രിയോടു നന്ദി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ എന്നിവരും ആശുപത്രിയിലെത്തി. മക്കളായ വിവേക്, വിഷ്ണു, ഡോക്ടർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
സുഖം പ്രാപിക്കുന്ന ഉമ തോമസ് വൈകാതെ ആശുപത്രി വിടുമെന്നാണു ഡോക്ടർമാർ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആർ.ബിന്ദുവിനോടും മറ്റുള്ളവരോടും ഉമ തോമസ് വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഉച്ചയോടെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്കു പോകും.
ഡിസംബർ 29നാണ് കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനായി സ്ഥലം എംഎൽഎ കൂടിയായ ഉമ തോമസ് എത്തിയത്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയിൽനിന്ന് 15 അടി താഴേക്കു പതിച്ചു ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റു. സ്റ്റേജ് കെട്ടിയതിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നു കണ്ടെത്തി സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൊച്ചി കോർപറേഷനും ജിസിഡിഎയും പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു.