പുള്ളുവന്‍ പാട്ട് കേട്ടും നാഗദൈവങ്ങളെ ദര്‍ശിച്ചും മോഹൻ ഭാഗവത്; പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും

Mail This Article
കൊച്ചി: പുള്ളുവന്‍ പാട്ട് കേട്ട്, നാഗദൈവങ്ങളെ ദര്‍ശിച്ച് ആർഎസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവതിന്റെ കേരളത്തിലെ സംഘടനാപരിപാടികള്‍ക്ക് തുടക്കം. തൃപ്പൂണിത്തുറ ആമേട മനയില്‍ പുലര്‍ച്ചെ പുള്ളുവന്‍ പാട്ട് കേട്ട് അനുഗ്രഹം തേടിയ അദ്ദേഹം ശേഷം സപ്തമാതൃ നാഗരാജ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ക്ഷേത്ര ഭാരവാഹികള്‍ മാലയണിയിച്ച്, വെള്ളിയില്‍ തീര്‍ത്ത സപ്തമാതൃ നാഗശിൽപം നൽകി അദ്ദേഹത്തെ സ്വീകരിച്ചു.
ഇന്നലെ കൊച്ചിയിലെത്തിയ മോഹൻ ഭാഗവത് ഈ മാസം 20 വരെ ദക്ഷിണ കേരള പ്രാന്തത്തിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 19ന് ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ മുന്നോടിയായി വിദ്യാർഥി പ്രവർത്തകരുടെ ഒരു ദിവസത്തെ ബൈഠക് എറണാകുളം കോലഞ്ചേരി വടയമ്പാടി പരമഭട്ടാര കേന്ദ്ര വിദ്യാലയത്തിൽ നടക്കും. തുടർന്ന് വിദ്യാർഥി സ്വയംസേവകരുടെ പൂർണ ഗണവേഷ സാംഘിക്കിലും മോഹൻ ഭാഗവത് പങ്കെടുക്കും. 21ന് രാവിലെ മടങ്ങും.
ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആമേട എ. വാസുദേവന്‍, ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, സഹപ്രചാരക് കെ. പ്രശാന്ത് തുടങ്ങിയവരും ആമേട മനയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.