‘ചീത്ത വിളിച്ച് വാഹനത്തിൽ കയറ്റി ഡിവൈഎഫ്ഐക്കാർ, കഴുത്തിന് കുത്തിപ്പിടിച്ചു, കാൽ കുടുങ്ങിയപ്പോള്‍ വെട്ടി തരാമെന്ന് പറഞ്ഞു’

Mail This Article
കൂത്താട്ടുകുളം∙ സിപിഎം പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടു പോയി ഏരിയ കമ്മിറ്റി ഓഫിസിലാണ് താമസിപ്പിച്ചത്. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണ് ഇത്. ഓഫിസിൽവച്ച് ഉപദ്രവം ഒന്നുമുണ്ടായില്ല. പകരം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.
ഡിവൈഎഫ്ഐ നേതാവ് അരുൺ അശോകൻ എന്നയാളാണ് വാഹനത്തിൽ കയറ്റിയത്. കാൽ വാഹനത്തിന്റെ ഡോറിനിടയിൽ കുടുങ്ങിയപ്പോൾ അവിടെ എത്തിയതിനുശേഷം വെട്ടി തന്നേക്കാമെന്നാണ് വാഹനത്തിൽ പിടിച്ചു കയറ്റിയ ആൾ പറഞ്ഞത്. തന്റെ മകനെക്കാൾ ചെറിയ കുട്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും കല പറഞ്ഞു.
ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്. കഴുത്തിന് കുത്തിപ്പിടിച്ചാണ് വാഹനത്തിലേക്ക് വലിച്ചുകയറ്റിയത്. ഏരിയകമ്മിറ്റി ഓഫിസിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു. ഹൃദ്രോഗിയാണെന്നു പറഞ്ഞപ്പോൾ ഗ്യാസിന്റെ ഗുളികയാണ് നൽകിയത്. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞപ്പോൾ ഏരിയ സെക്രട്ടറിയോട് ചോദിക്കട്ടെ എന്നാണ് പറഞ്ഞതെന്നും അവർ പറഞ്ഞു.
സിപിഎമ്മിൽ തുടരുന്നതിനെക്കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കും. അവിശ്വാസം കഴിഞ്ഞതിനു ശേഷം ഇറക്കിവിടാമെന്നു പറഞ്ഞാൽ കാര്യമില്ല. രാവിലെ പൊലീസുകാർ സംരക്ഷണം തരേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം, കലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു.