ഓടി രക്ഷപ്പെട്ട ശേഷം അഭയം തേടിയത് സുഹൃത്തിന്റെ വീട്ടിൽ; ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവർ കസ്റ്റഡിയിൽ

Mail This Article
തിരുവനന്തപുരം∙ നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസിനെയാണ് കസ്റ്റഡിയിലെടുത്തത്. അപകടശേഷം സംഭവ സ്ഥലത്തുനിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. അരുൾ ദാസിന്റെ കണ്ണിന്റെ പുരികത്തിൽ ചെറിയ പരുക്കുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു ഇയാൾ. പിന്നാലെ വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ മദ്യപിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയിൽ ബസ് വെട്ടിച്ചപ്പോൾ മറിഞ്ഞതാണെന്നാണ് അരുൾ ദാസിന്റെ മൊഴി.
അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും 44 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. ഇരിഞ്ചയം പടിക്കെട്ട് മാമൂടിന് സമീപത്തെ കൊടുംവളവിൽ ഇന്നലെ രാത്രി 10.20നാണ് അപകടമുണ്ടായത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിൽ വന്ന ബസ് കൊടുംവളവില്‍ വച്ച് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും ഇവർ പറയുന്നു. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.