ADVERTISEMENT

തിരുവനന്തപുരം∙ പാലക്കാട് കഞ്ചിക്കോട്ട് എഥനോൾ പ്ലാന്റ് നിർമിക്കാൻ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയ വിഷയത്തിൽ എക്സൈസ് മന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ പ്രൊപ്പഗൻഡ മാനേജരെ പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷം ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും മന്ത്രി ഉത്തരം നല്‍കിയിട്ടില്ല. അദ്ദേഹം ആദ്യദിവസം കമ്പനിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. ഇതു പോലൊരു കമ്പനി വേറെയില്ലെന്നു പറഞ്ഞത് ആ കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയാണ് മന്ത്രി സംസാരിച്ചത്.

കുപ്രസിദ്ധമായ ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായവരാണ് ഈ കമ്പനിയുടെ ഉടമകളെന്നും പഞ്ചാബില്‍ നാല് കിലോമീറ്റര്‍ പ്രദേശത്തെ ഭൂഗര്‍ഭജലവും മലിനപ്പെടുത്തിയതിന് കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ കേസെടുത്തിട്ടുണ്ടെന്നും ഞാന്‍ പിറ്റേദിവസം പറഞ്ഞു. ഇത്തരത്തില്‍ കുപ്രസിദ്ധമായ കമ്പനിക്ക് എന്തിനാണ് മദ്യ നിര്‍മാണ പ്ലാന്റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയത്? ഈ കമ്പനി മാത്രമെ അപേക്ഷ നല്‍കിയിരുന്നുള്ളൂവെന്നാണ് മന്ത്രി ഇന്ന് പറഞ്ഞത്. ഓരോ ദിവസവും മന്ത്രി മാറിമാറി പറയുകയാണ്. 

മദ്യനയം മാറ്റി മദ്യ നിര്‍മാണത്തിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഡിസ്റ്റിലറി അറിഞ്ഞോ? മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഈ കമ്പനി അല്ലാതെ രാജ്യത്തെ മറ്റൊരു കമ്പനിയും സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ മാറ്റത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. എന്നിട്ടാണ് ഈ കമ്പനിയുടെ മാത്രം അപേക്ഷയെ കിട്ടിയിട്ടുള്ളൂവെന്ന് മന്ത്രി പറഞ്ഞത്. എന്തു രഹസ്യമാണ് ഇതിന് പിന്നിലുള്ളത്? എന്തിനാണ് രഹസ്യമാക്കി വച്ചത്? മൂന്നുമാസമാണ് മന്ത്രി ഈ ഫയല്‍ കയ്യില്‍ വച്ചത്. പാലക്കാട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആറ ദിവസം കഴിഞ്ഞാണ് ഈ ഫയല്‍ മുഖ്യമന്ത്രിയുടെ കയ്യിലേക്ക് കൊടുക്കുന്നത്. മദ്യനയത്തിലെ 24-ാം പോയിന്റില്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്, വൈനറി പ്ലാന്റ് ഉള്‍പ്പെടെ എല്ലാത്തിനുമുള്ള അനുമതി ഈ ഒറ്റ കമ്പനിക്ക് നല്‍കിയിരിക്കുകയാണ്. 

കോളജ് തുടങ്ങാനെന്ന പേരില്‍ എലപ്പുള്ളിയില്‍ പഞ്ചായത്തിനെ വരെ പറ്റിച്ച് രണ്ടുവര്‍ഷം മുന്‍പാണ് ഈ കമ്പനി ഭൂമി വാങ്ങിയത്. അപ്പോള്‍ ഈ കമ്പനിയുമായുള്ള ഡീല്‍ നേരത്തെ തന്നെ തുടങ്ങിയതാണ്. മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും അല്ലാതെ കേരളത്തിലെ വേറെ ഏതെങ്കിലും കമ്പനികള്‍ക്കോ മറ്റാര്‍ക്കുമോ ഇതേക്കുറിച്ച് അറിയില്ല. പാലക്കാട് വി.എസ്.അച്യുതാനന്ദനും എം.പി.വീരേന്ദ്രകുമാറും ഉള്‍പ്പെടെ നമ്മുടെ എല്ലാവരുടെയും നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റ് അടച്ചുപൂട്ടിയത്. അവിടെയാണ് ദശലക്ഷക്കണക്കിന് ലിറ്റര്‍ ജലം ആവശ്യമുള്ള ഈ പ്ലാന്റ് ആരംഭിക്കുന്നത്. വാട്ടര്‍ അതോറിറ്റി വെള്ളം നല്‍കുമെന്നാണ് പറയുന്നത്. സാധാരണക്കാര്‍ക്ക് വെള്ളം നല്‍കാന്‍ പോലും വാട്ടര്‍ അതോറിറ്റിക്ക് നല്‍കാന്‍ സാധിക്കുന്നില്ല. മലമ്പുഴ ഡാമില്‍ പാലക്കാടിന് ആവശ്യമുള്ള വെള്ളമില്ല. ഇല്ലാത്ത വെള്ളം വാട്ടര്‍ അതോറിറ്റി എവിടെ നിന്നാണ് ഈ കമ്പനിക്ക് നല്‍കുന്നത്? ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. ഈ കമ്പനിക്ക് മാത്രം നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ട്. 

കൂത്താട്ടുകുളത്ത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, പൊലീസ് സംരക്ഷണം ഹൈക്കോടതി അനുവദിച്ച അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ ഡിവൈഎസ്പി വഴിയൊരുക്കിക്കൊടുത്ത് സിപിഎം നേതാക്കള്‍ വനിതാ കൗണ്‍സിലറെ മര്‍ദ്ദിച്ച് വസ്ത്രാക്ഷേപം ചെയ്ത് തട്ടിക്കൊണ്ടു പോയി. ഇത് കേരളത്തിലാണ് നടന്നത്. ഇതുവരെ ഒരാളെ പോലും അറസ്റ്റു ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടു പോയത്. ഇവരെ ആരാണ് സംരക്ഷിക്കുന്നത്. സ്ത്രീയെ തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഡിവൈഎസ്പിയോട് തിരുവനന്തപുരത്ത് നിന്നും ആരാണ് വിളിച്ചു പറഞ്ഞത്? ഹൈക്കോടതിയുടെ ഉത്തരവിനെ ലംഘിച്ചുകൊണ്ടാണ് ഒരു സ്ത്രീയുടെ സാരി വലിച്ചഴിച്ച്, മുടിക്ക് കുത്തിപ്പിടിച്ച് അവരെ തട്ടിക്കൊണ്ടു പോയി അവിശ്വാസ പ്രമേയ ചര്‍ച്ച തകര്‍ത്തത്. എന്നിട്ടും അവരുടെ മൊഴി പോലും ഇതുവരെ ഒപ്പിട്ട് വാങ്ങിയിട്ടില്ല. അവരുടെ മകനെ വിളിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം നിയന്ത്രിക്കുന്ന നാണംകെട്ട പൊലീസെന്നും വി.ഡി.സതീശൻ പറഞ്ഞു.

English Summary:

V.D. Satheesan's criticism of the Kerala government centers on the controversial approval of an ethanol plant. He alleges corruption, environmental concerns, and a lack of transparency in the deal, drawing parallels to past controversies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com