ബീദറിലെ എടിഎം കൊള്ള: പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നെന്ന് സൂചന; അമിത് ഗാങ്ങുമായി ബന്ധം

Mail This Article
ബെംഗളൂരു ∙ ബീദറിൽ എടിഎം സെക്യൂരിറ്റി ജീവനക്കാരായ 2 പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞവർക്കായി അന്വേഷണം വ്യാപിപ്പിച്ചു. കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 8 പൊലീസ് സംഘങ്ങൾ വലവിരിച്ചിട്ടും കവർച്ചക്കാർ മറവിൽ തന്നെയുള്ള സാഹചര്യത്തിലാണിത്.
ഛത്തീസ്ഗഡ് സ്വദേശി മനീഷും സഹായിയുമാണ് കവർച്ചയ്ക്കു പിന്നിലെന്നും ഇവർക്കു ബിഹാറിലെ കുപ്രസിദ്ധരായ അമിത് ഗാങ്ങുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണം കവർന്ന ശേഷം തെലങ്കാനയിലെ സഹീറാബാദ് വഴിയാണ് ഇവർ ഹൈദരാബാദിലേക്ക് കടന്നത്. തുടർന്ന് സിക്കന്ദരാബാദിൽനിന്ന് ട്രെയിനിൽ ഉത്തരേന്ത്യയിലേക്കു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.
സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
അതിനിടെ, മൈസൂരുവിൽ എംടിഎമ്മിൽ നിറയ്ക്കാനുള്ള പണത്തിൽനിന്ന് 5.6 ലക്ഷം രൂപ 3 മാസത്തിനിടെ കവർന്ന സെക്യൂരിറ്റി ഏജൻസി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എടിഎമ്മിൽ പണം നിറയ്ക്കാൻ കരാറെടുത്ത ഏജൻസിയായ ടിഎൽ എന്റർപ്രൈസസിന്റെ ജീവനക്കാരനും ടി.നരസീപുര സ്വദേശിയുമായ അക്ഷയ് ആണ് അറസ്റ്റിലായത്.
കമ്പനി ഓഡിറ്റിലാണു തിരിമറി പുറത്തായത്. സിസിടിവി തെളിവുകളുടെ പിൻബലത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ പണം ഉപയോഗിച്ച് സുഹൃത്തിനൊപ്പം സ്വർണം വാങ്ങി സൂക്ഷിച്ചതായി പ്രതി പൊലീസിനു മൊഴി നൽകി.