നിറത്തിന്റെ പേരിലുള്ള അവഹേളനത്തിൽ മനംനൊന്ത് നവവധുവിന്റെ ആത്മഹത്യ: ഭർത്താവ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

Mail This Article
കണ്ണൂർ∙ കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ട നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍. കിഴിശ്ശേരി സ്വദേശി അബ്ദുള്‍ വാഹിദിനെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയിരുന്നു. തുടർന്ന് ലുക്ക് ഔട്ട് നോട്ടിസ് പ്രകാരം പ്രതിയെ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുത്ത് കൊണ്ടോട്ടി പൊലീസിന് കൈമാറുകയായിരുന്നു.
കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പരാതി. കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. ഇതു കഴിഞ്ഞ് ഒരു മാസത്തിനുശേഷം വാഹിദ് ഗർഫിലേക്കു പോയി.
ഫോണിലൂടെ നിറത്തിന്റെ പേരിൽ വാഹിദ് തുടർച്ചയായി ഷഹാനയെ അവഹേളിച്ചിരുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇതിന്റെ പേരിൽ വിവാഹബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു. ഇംഗ്ലിഷ് സംസാരിക്കാൻ അറിയില്ലെന്നു പറഞ്ഞും അവഹേളിച്ചെന്ന് പരാതിയിലുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)