തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസ്: സ്ഥലം കാണിച്ചു കൊടുത്തയാൾ അറസ്റ്റിൽ

Mail This Article
തിരുനെൽവേലി∙ സുതമല്ലിയിൽ കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ ഒരാളെ തമിഴ്നാട് പൊലീസ് ഗുണ്ടാനിയമ പ്രകാരം അറസ്റ്റ് ചെയ്തു. മാലിന്യം അനധികൃതമായി തള്ളാൻ സഹായിച്ചതിനും മാലിന്യം തള്ളേണ്ട ഇടങ്ങൾ കാണിച്ചു കൊടുത്തതിനുമാണ് സുതമല്ലി സ്വദേശി മായാണ്ടി (42) പിടിയിലായത്. സുതമല്ലിയിലെ രാജീവ് ഗാന്ധി നഗറിൽ താമസിക്കുന്ന മായാണ്ടിയാണ് കേസിലെ പ്രധാന പ്രതിയെന്ന് ജില്ലാ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
കേരളത്തിൽ നിന്ന് വിവിധ തരം മെഡിക്കൽ മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് സർക്കാർ നിബന്ധനകൾ പാലിക്കാതെ സുതമല്ലിയ്ക്ക് സമീപം തള്ളിയ സംഭവം വലിയ വിവാദമായിരുന്നു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിച്ച വിഷയത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ കേസെടുത്തതിന് പിന്നാലെയാണ് കുറ്റക്കാരെ പിടികൂടാനായത്. കേസുകൾ റജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട പ്രതികള്‍ അറസ്റ്റിലായിരുന്നു. മാലിന്യം തള്ളിയതിനും പൊതുജനാരോഗ്യം ഹനിച്ചതിനുമാണ് മായാണ്ടിക്കെതിരെ ഒന്നിലധികം കേസുകൾ റജിസ്ടർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
മായാണ്ടിയും സംഘത്തിൽ ഉൾപ്പെട്ടവരും ചേർന്ന് കേരളത്തിൽ നിന്നുള്ള മാലിന്യം തള്ളാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി ഏജന്റുമാരായി പ്രവർത്തിച്ചുവെന്നും അന്വേഷണത്തിൽ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. തിരുനെൽവേലി ജില്ലയിലെ കൊടഗനല്ലൂർ, പാലവൂർ, കൊണ്ടനഗരം വില്ലേജുകളിലായി വിവിധയിടങ്ങളിലാണ് ബയോമെഡിക്കൽ, ഭക്ഷണം, പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങൾ എന്നിവ തള്ളിയത്. പരാതികളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണ മേഖല ബെഞ്ച് വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. തുടർന്ന് കേരളത്തിൽ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാലിന്യം തിരികെ എടുത്തിരുന്നു.