‘കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടിവന്നു, ആ സാഹചര്യം അങ്ങനെയായിരുന്നു’; സിഎജി റിപ്പോർട്ടിൽ ശൈലജ

Mail This Article
തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടിവന്നിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ ആയിരുന്നു ശൈലജയുടെ പ്രതികരണം.
‘‘സിഎജി റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, നേരത്തെ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുൻപാകെ പ്രതിപക്ഷം പരാതി സമര്‍പ്പിച്ചപ്പോഴും കാര്യങ്ങൾ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി പറഞ്ഞു. പിപിഇ കിറ്റിനു ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിനു കിറ്റുകള്‍ വാങ്ങിയതിൽ വളരെ കുറച്ച് കിറ്റുകൾ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങൾ മറന്നുപോവില്ല. നല്ല ക്ഷാമമുണ്ടായിരുന്നു ആ സമയത്ത് പിപിഇ കിറ്റിന്.’’ – ശൈലജ പറഞ്ഞു.
‘‘ഒരു കമ്പനിയുടെ കൈവശം മാത്രമേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50000 കിറ്റുകൾക്ക് ഓർഡർ നൽകിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓർഡർ സമർപ്പിച്ചത്. സിഎജി റിപ്പോര്‍ട്ട് കാണാതെ അതേക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. വിഷയത്തിൽ സര്‍ക്കാര്‍ മറുപടി പറയും..’’ – ശൈലജ പറഞ്ഞു.
പിപിഇ കിറ്റ് ഇടപാടിൽ 10.23 കോടി രൂപ സർക്കാരിന് അധിക ബാധ്യതയുണ്ടായി എന്നാണ് സിഎജി നിയമസഭയിൽ വച്ച റിപ്പോർട്ടിൽ പറയുന്നത്. പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.