‘ബീഫ് കഴിക്കുന്നവർക്കു ഗോമൂത്രത്തോട് അകൽച്ച എന്തിന്?; 80 രോഗങ്ങൾക്ക് മരുന്ന്, മദ്യത്തേക്കാൾ നല്ലത്’

Mail This Article
ചെന്നൈ ∙ ബീഫ് കഴിക്കുന്നവർ ഗോമൂത്രത്തോട് മാത്രം അകൽച്ച കാണിക്കുന്നതെന്തിനെന്നു മുതിർന്ന ബിജെപി നേതാവും ഡോക്ടറുമായ തമിഴിസൈ സൗന്ദർരാജൻ. ഗോമൂത്രം മരുന്നായി കഴിക്കാമെന്ന് ശാസ്ത്രീയ തെളിവുകൾ സഹിതം സംസാരിച്ചാൽ എതിർക്കുന്നതെന്തിന്? ആയുർവേദത്തിൽ ഗോമൂത്രത്തെ തേൻ വെള്ളം എന്ന് വിളിക്കുന്നു.
ഗോമൂത്രം 80 തരം രോഗങ്ങൾക്ക് ഉപയോഗിക്കാമെന്നും ടാസ്മാക്കിൽ ഇരിക്കുന്ന മദ്യത്തേക്കാൾ സുരക്ഷിതമാണിതെന്നും അവർ പറഞ്ഞു. ഇതിനിടെ, മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇക്കാര്യങ്ങൾ അദ്ദേഹം പഠിപ്പിക്കുന്നില്ലെന്നും ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ പ്രതികരിച്ചു.
കാമകോടിക്കെതിരെ ഡോക്ടർമാർ
ഗോമൂത്രത്തെ പിന്തുണച്ചു മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി നടത്തിയ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി തമിഴ്നാട് ഡോക്ടേഴ്സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി രംഗത്തെത്തി. ഡയറക്ടറുടെ അവകാശവാദം അശാസ്ത്രീയവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ബുദ്ധിമുട്ടുകളുണ്ടായാൽ മെഡിക്കൽ സഹായം തേടണം. അശാസ്ത്രീയ ചികിത്സാ മാർഗങ്ങൾ സ്വീകരിക്കരുതെന്നും ജനറൽ സെക്രട്ടറി ഡോ.ജി.ആർ.രവീന്ദ്രനാഥ് പറഞ്ഞു. ഗോമൂത്രം കുടിക്കുന്നതു മൂലം ഇ കോളി അടക്കമുള്ള അണുക്കൾ ശരീരത്തിലെത്തും. വയറിളക്കം, മൂത്രാശയ അണുബാധ തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നൽകി.