പുതിയ വിമാനത്താവളത്തിലേക്ക് 70 മിനിറ്റ്; 10,000 വാട്ടർ ടാക്സികളുമായി മഹാരാഷ്ട്ര

Mail This Article
മുംബൈ ∙ പതിനായിരം വാട്ടർ ടാക്സികൾ പുറത്തിറക്കാൻ മഹാരാഷ്ട്ര സർക്കാർ. മുംബൈയിൽനിന്നു കല്യാൺ, ഡോംബിവ്‌ലി, വിരാർ മേഖലകളിൽനിന്നു ബേലാപുരിലേക്കു കൂടുതൽ വാട്ടർ ടാക്സികൾ ആരംഭിക്കാനാണു പദ്ധതി. ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിശദ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
നവിമുംബൈ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ വടക്കുകിഴക്ക് മേഖലകളിലുള്ളവർക്കും വേഗത്തിൽ നവിമുംബൈയിലേക്ക് എത്താൻ ജലഗതാഗതത്തിലൂടെ സാധിക്കുമെന്നും ഗഡ്കരി പറഞ്ഞു. നേരത്തേ, ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് ബേലാപുരിലേക്കും തിരിച്ചും സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ കുറവായതിനാൽ പിന്നീട് നിർത്തി.
വിരാർ, ഡോംബിവ്‌ലി, കല്യാൺ, പ്രദേശങ്ങളിൽനിന്നു വാട്ടർ ടാക്സി ഉപയോഗിച്ചാൽ 70 മിനിറ്റിനുള്ളിൽ പുതിയ വിമാനത്താവളത്തിൽ എത്താം. കേരളത്തിലെ കൊച്ചി വാട്ടർമെട്രോ മാതൃകയിൽ അത്യാധുനിക ബോട്ടുകൾ ഉൾപ്പെടെ എത്തിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.