പുത്തൻവേലിക്കര പോക്‌സോ കേസ്: ഒളിവിൽപ്പോയ സുബ്രഹ്മണ്യനെതിരെ കേസ്, തിരച്ചിൽ

Mail This Article
തിരുവനന്തപുരം∙ എറണാകുളം പുത്തൻവേലിക്കരയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അയല്‍വാസിയായ സുബ്രഹ്‌മണ്യന്‍ എന്നയാളാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ക്രൈം നമ്പർ 42/2025 ആയി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
‘‘കുട്ടിയെ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രതിയുടെയും ബന്ധുക്കളുടെയും ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷിക്കുന്നു.
ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ക്കു യാതൊരുവിധ സംരക്ഷണവും നല്‍കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്. ഈ കേസിന്റെ കാര്യത്തിലും കുറ്റവാളിയെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതാണ്. ആവശ്യമായ എല്ലാ നടപടികളും ഈ കാര്യത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുന്നു’’ – മുഖ്യമന്ത്രി പറഞ്ഞു.