പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നൽകുക?; രേഖകൾ നാളെ പുറത്തുവിടുമെന്ന് പി.വി. അൻവർ

Mail This Article
കോഴിക്കോട്∙ വിജിലൻസ് തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായെന്ന് പി.വി. അൻവർ. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിലുള്ള വേട്ടയാടലിന്റെ ഭാഗമായാണ് കേസ്. പണം നൽകി വാങ്ങിയ സ്ഥലമാണ്. അവിടെയുള്ള കെട്ടിടം ആരു വിചാരിച്ചാലും പൊളിച്ച് നീക്കാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു. ആലുവയിൽ 11 ഏക്കർ ഭൂമി പി.വി. അൻവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.
പാലക്കാട് എന്തിനാണ് ബ്രൂവറിയെന്നും അൻവർ ചോദിച്ചു. ‘‘നാടാകെ ലഹരിമരുന്നാണ്. എല്ലാത്തിന്റെയും പിന്നിൽ അഴിമതിയാണ്. പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നൽകുക? ഇതു സംബന്ധിച്ച രേഖകൾ നാളെ പുറത്തുവിടും. ടിഎംസി സംസ്ഥാന പ്രസിഡന്റ് സിജി ഉണ്ണിയുടെ പ്രസ്താവനയ്ക്ക് പാർട്ടി ദേശീയ നേതൃത്വം മറുപടി പറയും. നിലവിൽ കേരളത്തിൽ ടിഎംസിക്ക് ഒരു കമ്മിറ്റിയും ഇല്ല. കേരള കോഓഡിനേറ്റർ സ്ഥാനത്ത് ഞാൻ മാത്രമാണുള്ളത്. യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകിയിട്ട് മൂന്ന് ദിവസം മാത്രമേ ആയുള്ളൂ. പിന്നീട് യുഡിഎഫ് യോഗം ചേർന്നിട്ടില്ല. യോഗം ചേർന്ന ശേഷം എന്താണ് തീരുമാനമെന്നു നോക്കാം’’ – അൻവർ പറഞ്ഞു.