മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതി ആഷിഖിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Mail This Article
കോഴിക്കോട്∙ താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റിമാൻഡിലായതിനെത്തുടർന്ന് ജില്ലാ ജയിലിൽ കഴിയുകയായിരുന്നു ആഷിഖ്. മാനസിക വിഭ്രാന്തി കാണിച്ചതോടെയാണ് ഇന്ന് ആഷിഖിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേ സമയം, ആഷിഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് താമരശ്ശേരി കോടതിയിൽ അപേക്ഷ നൽകി. ആശുപത്രി അധികൃതരുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഇനി ആഷിഖിനെ കസ്റ്റഡിയിൽ വിടുക. കഴിഞ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദയെ (52) മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്. അടുത്ത വീട്ടിൽ നിന്നും തേങ്ങ പൊതിക്കാനെന്നു പറഞ്ഞ് കത്തി വാങ്ങിക്കൊണ്ടുവന്നാണ് കൊലപാതകം നടത്തിയത്.
ലഹരിക്കടിമയായ ആഷിഖ് മുൻപു രണ്ട് തവണ ഉമ്മയെ കൊല്ലാൻ ശ്രമം നടത്തിയിരുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്നാണ് ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇരുപതിലധികം വെട്ടേറ്റിരുന്നു. കഴുത്ത് അറ്റുവീഴാറായ അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.