ലോക സാമ്പത്തിക ഫോറത്തിലെ പുത്തൻ വ്യവസായ ക്ലസ്റ്ററിൽ കൊച്ചിയിലെ 18,500 കോടിയുടെ ഗ്രീൻ ഹൈഡ്രജൻ വാലിയും

Mail This Article
ദാവോസ്∙ ലോക സമ്പദ്‍വ്യവസ്ഥയുടെ ദിശ തന്നെ മാറ്റുമെന്നു പ്രതീക്ഷിക്കുന്ന, ലോക സാമ്പത്തിക ഫോറത്തിന്റെ 33 വ്യവസായ ക്ലസ്റ്ററുകളിൽ ഇടംപിടിച്ചു കൊച്ചിയിലെ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിയും. ഇന്ത്യ, ബ്രസീൽ, ഓസ്ട്രേലിയ, കൊളംബിയ, സൗദി അറേബ്യ തുടങ്ങി 9 രാജ്യങ്ങളിൽനിന്ന് 13 ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളാണ് ഇക്കുറി പുതുതായി ഇടം നേടിയത്. ഇതോടെ, ആകെ 16 രാജ്യങ്ങളിൽ നിന്നു 33 ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളായി.
സാമ്പത്തിക വളർച്ച ഉറപ്പാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർബൺ വികിരണം കുറയ്ക്കുക എന്നിവയ്ക്കു പ്രതിജ്ഞാബദ്ധമായ പദ്ധതികളാണു പട്ടികയിലുള്ളത്. പുതിയ 13 ക്ലസ്റ്ററുകളിൽ അഞ്ചും ഇന്ത്യയിൽ നിന്നാണെന്ന പ്രത്യേകതയുണ്ട്. കേരളത്തിന്റെ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിക്കു പുറമേ ഒഡീഷയിലെ ഗോപാൽപുർ ഇൻഡസ്ട്രിയൽ പാർക്ക്, ആന്ധ്രാപ്രദേശിലെ കാക്കിനഡ ക്ലസ്റ്റർ, ഗുജറാത്തിലെ മുന്ദ്ര ക്ലസ്റ്റർ, മുംബൈയിലെ ഗ്രീൻ ഹൈഡ്രജൻ ക്ലസ്റ്റർ എന്നിവയുമാണ് നേട്ടം സ്വന്തമാക്കിയത്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് യുഎന്നിന്റെ ആഭിമുഖ്യത്തിൽ 2021ൽ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന കോപ്26ൽ (കോൺഫറൻസ് ഓഫ് ദ പാർട്ടീസ്) ആണ് ആദ്യമായി ട്രാൻസിഷനിങ് ഇൻഡസ്ട്രിയൽ ക്ലസ്റ്റർ ഇനീഷ്യേറ്റീവ് അവതരിപ്പിച്ചത്. കാർബൺ ഡയോക്സൈഡ് വികിരണം കുറയ്ക്കുകയും വരുംകാല പരിസ്ഥിതിക്ക് അനുയോജ്യമായ ഹരിതോർജ പദ്ധതികളിലൂടെ സമ്പദ്‍വളർച്ചയ്ക്കു ഗതിവേഗം പകരുകയും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വ്യവസായ പദ്ധതികളാണ് ഇതിലുള്ളത്.
33 വ്യവസായ ക്ലസ്റ്ററുകളും സംയോജിതമായി ആഗോള ജിഡിപിയിൽ 492 ബില്യൻ ഡോളർ (ഏകദേശം 4.25 ലക്ഷം കോടി രൂപ) പങ്കുവഹിക്കുമെന്നും 43 ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കരുതുന്നതായി ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊതു, സ്വകാര്യ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുകയും അനുകൂലമായ പ്രവർത്തന നയങ്ങൾ ഒരുക്കി നിക്ഷേപങ്ങൾക്കു സാഹചര്യം സൃഷ്ടിക്കുകയും അതുവഴി സ്ഥിരവളർച്ച ഉറപ്പാക്കുകയും വേണമെന്ന ലക്ഷ്യത്തോടെയാണു ട്രാൻസിഷനിങ് ഇൻഡസ്ട്രിയൽ ക്ലസ്റ്റർ സംരംഭത്തിന് രൂപംനൽകിയിരിക്കുന്നത്.
കൊച്ചിയിലെ 18,500 കോടിയുടെ പദ്ധതി
മൊത്തം 18,542 കോടി രൂപ വിലയിരുത്തുന്നതാണു കൊച്ചി ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി. ഇതിൽ 4,166 കോടി രൂപ ഇലക്ട്രോലൈസർ, അമോണിയ പ്ലാന്റുകൾ സ്ഥാപിക്കാനാണു ചെലവിടുകയെന്നു സംസ്ഥാന സർക്കാർ പുറത്തിറക്കിയ റോഡ്മാപ്പ് വ്യക്തമാക്കിയിരുന്നു. വ്യവസായ സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയെ പുനരുപയോഗ ഊർജത്തിനു കീഴിലാക്കുന്ന പദ്ധതിയാണു ഗ്രീൻ ഹൈഡ്രജൻ വാലി. തിരുവനന്തപുരത്തും പദ്ധതി നടപ്പാക്കുന്നുണ്ട്.
ഹൈഡ്രജൻ ഉൽപാദന പ്ലാന്റ്, വാഹനങ്ങൾക്കും കൊച്ചി വാട്ടർ മെട്രോയ്ക്കും ഹൈഡ്രജൻ ഇന്ധനം, വ്യവസായ സ്ഥാപനങ്ങളെയും ഹരിതോർജത്തിന് കീഴിലാക്കൽ, സിറ്റി ഗ്യാസ് പദ്ധതിയിൽ പ്രകൃതിവാതകത്തിനൊപ്പം ഗ്രീൻ ഹൈഡ്രജനും ചേർക്കൽ തുടങ്ങിയവയും പദ്ധതിയിലുൾപ്പെടുന്നു. 2040ഓടെ 100% ഹരിതോർജ വ്യാപനം കൈവരിച്ച്, 2050ഓടെ നെറ്റ്-സീറോ എമിഷൻ എന്ന നേട്ടം കൈവരിക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി. നിലവിൽ കേരളത്തിലെ വ്യവസായ സംരംഭങ്ങൾ ഗ്രേ ഹൈഡ്രജനാണ് ഉപയോഗിക്കുന്നത്. ഇതുമൂലം കാർബൺ വികിരണവും കൂടുതലാണ്. ഇവയെ ഗ്രീൻ ഹൈഡ്രജനിലേക്ക് മാറ്റിയാൽ കാർബൺ വികിരണം കുറച്ച്, പ്രവർത്തനം പരിസ്ഥിതി സൗഹൃദമാക്കാനാകും.