ഐ.സി.ബാലകൃഷ്ണനെ ചോദ്യം ചെയ്തത് 4 മണിക്കൂർ; സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്ന് മൊഴി, നാളെയും ചോദ്യം ചെയ്യും

Mail This Article
കൽപറ്റ∙ വയനാട് ഡിസിസി ട്രഷറര്‍ എൻ.എം.വിജയന്‍റെ ആത്മഹത്യയില്‍ ഐ.സി.ബാലകൃഷ്ണൻ എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്തതു 4 മണിക്കൂർ. രാവിലെ പത്തേ മുക്കാലിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്കു മൂന്നു മണിക്കാണ് അവസാനിച്ചത്. എൻ.എം. വിജയൻ കെപിസിസി പ്രസിഡന്‍റിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശകത്തു സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണു സൂചന.
നിയമന കാര്യങ്ങളില്‍ ഇടപെട്ടിരുന്നോ ഇടപാടുകള്‍ എന്തെങ്കിലും നടന്നിരുന്നോ തുടങ്ങിയവ അന്വേഷണസംഘം എംഎൽഎയോടു ചോദിച്ചറിഞ്ഞതായാണു സൂചന. അർബൻ ബാങ്കിലെ നിയമനത്തിനായി കോണ്‍ഗ്രസ് പ്രവർത്തകന്‍റെ മകള്‍ക്കു വേണ്ടി എഴുതിയ കത്തു സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്നാണു വിവരം. എന്നാൽ സാമ്പത്തിക ഇടപാടുകളില്‍ ഒരു ബന്ധവുമില്ലെന്ന മറുപടിയാണ് ഐ.സി. ബാലകൃഷ്ണൻ നല്‍കിയത്. നീതിപൂർവമായ അന്വേഷണം നടക്കുമെന്നാണു പ്രതീക്ഷയെന്നു ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു.
നാളെയും ഐ.സി. ബാലകൃഷണനെ പൊലീസ് ചോദ്യം ചെയ്യും. കോടതി നിര്‍ദേശപ്രകാരം ശനിയാഴ്ച വരെ ഐ.സി. ബാലകൃഷ്ണനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘത്തിനാവും. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി മുൻകൂർ ജാമ്യം ഉള്ളതിനാല്‍ രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടയക്കും.