‘വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകുന്നത് വലിയ പാപമല്ല’; സിഎജി റിപ്പോർട്ട് അന്തിമമല്ലെന്ന് മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ മദ്യ നിർമാണ കമ്പനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക അനുമതി പൂർണമായും സർക്കാരിന്റെ വിവേചനമാണ്. അനുമതി നൽകാൻ പഞ്ചായത്തിനെ പരിഗണിക്കേണ്ടതില്ല. വ്യവസായ സ്ഥാപനങ്ങൾക്കു വെള്ളം നൽകുന്നതു വലിയ പാപമല്ല, വെള്ളം നൽകും. കൃഷിക്കാരുടെ താൽപര്യം പരിഗണിച്ചു പദ്ധതി നടപ്പാക്കും. വ്യവസായ നിക്ഷേപ പദ്ധതിക്കു ടെൻഡർ ആവശ്യമില്ല. അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്ക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണ്. കേരളത്തിൽ 10 ഡിസ്റ്റിലറികളാണ് ഉള്ളത്. അതിൽ ഏഴും തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണ്. രണ്ട് ബ്രൂവറി തുടങ്ങിയതും യുഡിഎഫ് ഭരണകാലത്താണ്. നിക്ഷേപകർ ഇനി വന്നാലും സർക്കാർ പ്രോത്സാഹിപ്പിക്കും. പാലക്കാട് ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണു വരുന്നത്. 650 പേർക്കു നേരിട്ടും രണ്ടായിരത്തോളം പേർക്ക് അല്ലാതെയും തൊഴിൽ കിട്ടും. അനുമതി പ്രാഥമികമായി നൽകുന്നതു പൂർണമായും സർക്കാരിന്റെ വിവേചനമാണ്. വ്യവസായ സ്ഥാപനങ്ങൾക്കു വെള്ളം നൽകാനുള്ള തീരുമാനമെടുത്തത് ഉമ്മൻചാണ്ടി സർക്കാരാണ്. വ്യവസായങ്ങള്‍ മാലിന്യം തള്ളില്ലെന്നു സർക്കാർ ഉറപ്പാക്കും. പദ്ധതിക്ക് വെള്ളം ഒരു പ്രശ്നം ആകില്ല. ഇത്തരം സംരംഭങ്ങൾ വന്നാൽ ഇനിയും അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിപിഇ കിറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിഎജി റിപ്പോർട്ട് അന്തിമമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് അധ്യക്ഷനായ പബ്ലിക്സ് അക്കൗണ്ട്സ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രേഖകളും സമിതിക്കു മുന്നിലുണ്ട്. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിപിഇ കിറ്റ് അനിവാര്യമായിരുന്നു. കരാറിൽ ഏർപ്പെട്ട കമ്പനി സമയത്തു കിറ്റ് നൽകിയില്ല. അടിയന്തര സാഹചര്യത്തിലാണു നടപടിയെടുത്തത്. അവ്യക്തത സൃഷ്ടിക്കുകയാണ് സിഎജി ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നു. അവശ്യസാധന ക്ഷാമമോ വിലക്കയറ്റമോ കണക്കിലെടുത്തല്ല സിഎജി റിപ്പോർട്ട്. എത്രകാലം കോവിഡ് നിൽക്കുമെന്നു പോലും പ്രവചിക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു. സങ്കീർണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചു മുന്നോട്ട് പോയാൽ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണു സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.