ആതിരയുടെ കൊലയാളി ജോൺസൺ പിടിയിൽ; സിഎജി റിപ്പോർട്ട് അന്തിമമല്ലെന്നു മുഖ്യമന്ത്രി - ഇന്നത്തെ പ്രധാന വാർത്തകൾ

Mail This Article
കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിരയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തതും സിഎജി റിപ്പോർട്ട് അന്തിമമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ ലഭിച്ചതും ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം സുപ്രീം കോടതി പിൻവലിക്കാത്തതും പ്രധാന വാർത്തകളിൽ ഇടം നേടി.
കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സൺ പൊലീസ് പിടിയിൽ. കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു കഴിച്ചതിനെ തുടർന്നു ജോണ്‍സനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണു വിവരം
മദ്യ നിർമാണ കമ്പനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക അനുമതി പൂർണമായും സർക്കാരിന്റെ വിവേചനമാണ്. അനുമതി നൽകാൻ പഞ്ചായത്തിനെ പരിഗണിക്കേണ്ടതില്ല. വ്യവസായ സ്ഥാപനങ്ങൾക്കു വെള്ളം നൽകുന്നതു വലിയ പാപമല്ല, വെള്ളം നൽകും. കൃഷിക്കാരുടെ താൽപര്യം പരിഗണിച്ചു പദ്ധതി നടപ്പാക്കും. വ്യവസായ നിക്ഷേപ പദ്ധതിക്കു ടെൻഡർ ആവശ്യമില്ല. അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്ക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പിപിഇ കിറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിഎജി റിപ്പോർട്ട് അന്തിമമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് അധ്യക്ഷനായ പബ്ലിക്സ് അക്കൗണ്ട്സ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയാണു സംവിധായകനെതിരെ വിധി പുറപ്പെടുവിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റു ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 7 വർഷം പഴക്കമുള്ള കേസാണിത്.
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേര്‍ക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണു സംഘടന ആവശ്യം ഉന്നയിച്ചത്
യുഎസിൽ ആശങ്കയുയർത്തി ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു പുതിയ കാട്ടുതീ പടർന്നു. മാരകമായ 2 കാട്ടുതീകളുടെ ദുരിതം മാറുന്നതിനു മുൻപാണിത്. അതിവേഗത്തില്‍ വ്യാപിക്കുന്ന കാട്ടുതീയിൽനിന്നു രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളോടു വീടുകള്‍ ഒഴിയാന്‍ നിർദേശിച്ചു. ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണയ്ക്കുന്നുണ്ട്. വളരെ ആശങ്കാജനകമായ സാഹചര്യമാണെന്നു കാലാവസ്ഥാ വിദഗ്ധൻ ഡാനിയേല്‍ സ്വെയ്ന്‍ പറഞ്ഞു.