പിളരുന്തോറും വളരില്ല, തളരും; ജോസിന്റെ യുഡിഎഫ് പ്രവേശനം എളുപ്പമല്ല, യുവാക്കളുടെ വിദേശ കുടിയേറ്റം തിരിച്ചടി

Mail This Article
കോട്ടയം∙ വളരുന്തോറും പിളരുന്ന പാർട്ടി പിളരുന്തോറും ഇപ്പോൾ തളരുകയാണു ചെയ്യുന്നതെന്നു കേരള കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ അപു ജോൺ ജോസഫ്. വളരും തോറും പിളരും, പിളരും തോറും വളരും എന്നൊക്കെ പറയുന്നതു കേൾക്കാനൊരു സുഖമുണ്ടെങ്കിലും പാർട്ടി തളർന്നെന്ന് നാട്ടുകാർക്കു മനസിലായിട്ടുണ്ട്. ഈ വസ്തുത എല്ലാ കേരള കോൺഗ്രസുകാർക്കും ഇപ്പോൾ അറിയാം. ഇനിയൊരു പിളർപ്പെന്ന ആലോചന നേതാക്കൾക്കില്ല. കേരള കോൺഗ്രസിലെ തലയെടുപ്പുള്ള നേതാക്കളെല്ലാം പി.ജെ. ജോസഫിന്റെ നേതൃത്വം അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ്. കേരള കോൺഗ്രസ് (എം) യുഡിഎഫിലോട്ട് വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവർ വരണമെങ്കിൽ കഴിഞ്ഞ പ്രാവശ്യം കോൺഗ്രസും ജോസഫ് ഗ്രൂപ്പും മത്സരിച്ച പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വരും. ഐക്യ കേരള കോൺഗ്രസ് എന്ന ആശയം പ്രാവർത്തികമായാലും കേരള കോൺഗ്രസുകളുടെ ലയനത്തിന് ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. ഞാൻ തൊടുപുഴയിൽ മത്സരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും അപു ജോൺ ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു.
∙ കേരള കോൺഗ്രസിന്റെ സംസ്ഥാന ചീഫ് കോഡിനേറ്ററായ ശേഷമുള്ള പ്രവർത്തനങ്ങൾ എങ്ങനെയൊക്കെയാണ് ?
തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. 14 ജില്ലകളിലും സഞ്ചരിക്കുന്നുണ്ട്. പ്രത്യേകിച്ച് ശക്തി കേന്ദ്രങ്ങളിൽ പാർട്ടിയെ തിരഞ്ഞെടുപ്പിന് ഒരുക്കുകയാണ്. എവിടയൊക്കെ വാർഡ്–മണ്ഡലം കമ്മിറ്റികൾ സുശക്തമാക്കാൻ പറ്റുന്നോ അത് ചെയ്യുന്നുണ്ട്. യൂത്ത് ഫ്രണ്ടിന്റെ ചാർജ് എനിക്കാണ്. യുവജനങ്ങളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ദൗത്യം കൂടിയുണ്ട്.
∙ കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നാണല്ലോ വിദേശ രാജ്യങ്ങളിലേക്ക് യുവാക്കൾ കൂടുതൽ ചേക്കേറുന്നത്. അത്തരമൊരു സാഹചര്യത്തിൽ യുവാക്കൾ പാർട്ടിയിലേക്ക് വരാൻ താൽപര്യം കാട്ടുന്നുണ്ടോ ?
വിദേശത്തേക്ക് പോകുന്ന ചെറുപ്പക്കാരിൽ 80 ശതമാനവും പരമ്പരാഗത കേരള കോൺഗ്രസ് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പിന്നെ കോൺഗ്രസ് കുടുംബങ്ങളിൽ നിന്നും. എൽഡിഎഫിനെ ഇതു വലിയ തോതിൽ ബാധിച്ചിട്ടില്ല. ചെറുപ്പക്കാരുടെ കുടിയേറ്റം യുഡിഎഫിനാണ് കൂടുതൽ ക്ഷീണം ചെയ്യുന്നത്. എന്റെ വീട് ഇരിക്കുന്ന ഭാഗത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ 250ലേറെ പ്രവാസികളുണ്ട്. അതിൽ 230 പേരും കേരള കോൺഗ്രസ് കുടുംബങ്ങളിൽ നിന്നും പോയവരാണ്. ആ ഒരു ബുദ്ധിമുട്ടുണ്ട്. വിദേശത്തേക്ക് പോകാത്ത ചെറുപ്പക്കാരാകട്ടെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ സംസ്ഥാനങ്ങളിലൊക്കെയാണ്. അതൊരു പ്രതിസന്ധി തന്നെയാണ്.
∙ യുവാക്കളുടെ ഈ കുടിയേറ്റം കേരള കോൺഗ്രസിനു ഭാവിയിൽ ക്ഷീണമുണ്ടാക്കില്ലേ ?
ഇതൊരു താൽക്കാലിക പ്രതിഭാസമായേ കാണുന്നുള്ളൂ. പഠിക്കാൻ പോകുന്നവർക്ക് യുകെയിൽ ഇപ്പോൾ പാർട് ടൈം ജോലി പോലും കിട്ടാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് ഇവരെ പിടിച്ചുനിർത്താനുള്ള നയപരമായ തീരുമാനം സർക്കാർ തലത്തിലുണ്ടാകണം. കാർഷിക മേഖലയിലുണ്ടായ വലിയ തകർച്ചയാണ് പുറത്തേക്ക് ഇവരൊക്കെ പോകാനുള്ള പ്രധാന കാരണം. പോകുന്ന പല കുട്ടികളും പരമ്പരാഗത കാർഷിക കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഇപ്പോൾ കൃഷി ചെയ്തു പിടിച്ചുനിൽക്കാൻ ആർക്കും പറ്റുന്നില്ല. കാർഷിക മേഖലയെ കൈപിടിച്ചു ഉയർത്തുന്ന നയപരമായ പുതിയ തീരുമാനങ്ങളുണ്ടാകണം. കൃഷിക്കാരെ സംരംഭകരാക്കണം. കൃഷിയെ ആദായകരമായ മേഖലയാക്കി മാറ്റണം. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലൊക്കെ കേരളം മികവ് പ്രകടിപ്പിച്ച് യുവാക്കളെ ഇവിടെ പിടിച്ചു നിർത്തണം. അല്ലെങ്കിൽ അത് കേരള കോൺഗ്രസിനല്ല സംസ്ഥാനത്തിന്റെ ഭാവിക്ക് തന്നെ ബുദ്ധിമുട്ടാകും.
∙ പാർട്ടിയുടെ സംസ്ഥാന നേതൃനിരയിലേക്ക് വരാനുള്ള തീരുമാനം പിതാവിന്റേതായിരുന്നോ ?
വളരെ നാളായിട്ട് പാർട്ടിയിൽ പ്രവർത്തിച്ചു സ്വാഭാവികമായി ഉണ്ടായ ഒരു സ്ഥാനക്കയറ്റമാണിത്. കഴിഞ്ഞ 10 വർഷത്തിലധികമായി ഞാൻ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. നേരത്തെ ചെയ്ത പണിയൊക്കെ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. ഒരു പദവി ഇപ്പോൾ കിട്ടിയെന്നേയുള്ളൂ. അപ്പച്ചന് ഇപ്പോൾ അധികം ദൂരയാത്രയൊന്നും ചെയ്യാനാകില്ല. ഞാനാണ് എല്ലായിടത്തും പോയിക്കൊണ്ടിരുന്നത്.
∙ ഒരുപാട് നേതാക്കളുള്ള ഒരു പാർട്ടിയാണല്ലോ. ഇവരെയെല്ലാം ഒരുമിച്ചു കൊണ്ടുപോവാൻ പറ്റുമെന്ന വിശ്വാസമുണ്ടോ ?
ഇപ്പോഴും എല്ലാവരും ഒരുമിച്ചു തന്നെയാണല്ലോ പോകുന്നത്. ഓരോ നേതാക്കൾക്കും അവരുടേതായ റോളുകൾ ഈ പാർട്ടിയിലുണ്ട്. ഐക്യത്തോടെ പോകേണ്ടതിന്റെ ആവശ്യകത ഇപ്പോൾ എല്ലാവർക്കുമറിയാം. വളരും തോറും പിളരും, പിളരും തോറും വളരും എന്നൊക്കെ പറയുന്നത് കേൾക്കാനൊരു സുഖമുണ്ടെങ്കിലും വളരുന്തോറും പിളരുന്ന പാർട്ടി പിളരുന്തോറും ഇപ്പോൾ തളരുകയാണ് ചെയ്യുന്നതെന്ന് കേരള കോൺഗ്രസുകാർക്കും നാട്ടുകാർക്കും മനസിലായിട്ടുണ്ട്. പിളർപ്പുകളാണ് ഈ പാർട്ടിയെ തളർത്തിക്കളഞ്ഞത്. ഈ വസ്തുത എല്ലാ കേരള കോൺഗ്രസുകാർക്കും ഇപ്പോൾ അറിയാം. ഇനിയൊരു പിളർപ്പെന്ന ആലോചന നേതാക്കൾക്കില്ല. കേരള കോൺഗ്രസിലെ തലയെടുപ്പുള്ള നേതാക്കളെല്ലാം പി.ജെ. ജോസഫിന്റെ നേതൃത്വം അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ്.
∙ അപു നേതൃനിരയിലേക്ക് വന്നപ്പോൾ മക്കൾ രാഷ്ട്രീയമെന്ന ആക്ഷേപം ഉണ്ടായിരുന്നല്ലോ ?
ഞാൻ ഒരു സുപ്രഭാതത്തിൽ പാർട്ടിയിൽ വന്നതല്ല. എന്നെ ഏൽപ്പിച്ചിരിക്കുന്ന ചുമതല പലരെക്കാളും താഴെയാണ്. അപ്പച്ചന്റെ നിലപാടായിരുന്നു അത്. പ്രവർത്തന മികവ് തെളിയിച്ചു നേതൃനിരയിലേക്ക് കയറിവരുന്നെങ്കിൽ വരട്ടെ, പി.ജെ. ജോസഫിന്റെ മകനെന്ന പരിഗണനയിൽ വരണ്ടയെന്നതായിരുന്നു അപ്പച്ചൻ പറഞ്ഞത്. മക്കൾ രാഷ്ട്രീയമായിരുന്നെങ്കിൽ എനിക്കു പണ്ടേ ചെയർമാന്റെ തൊട്ടുതാഴെയുള്ള പോസ്റ്റിലേക്ക് വരാമായിരുന്നു. ഇപ്പോഴും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് താഴെയാണ് എന്റെ പദവി.
∙ തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് വരുന്നു എന്ന അഭ്യൂഹം സജീവമാണല്ലോ ?
അതിന് ഉത്തരം പറയേണ്ടത് പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കളാണ്. പക്ഷേ എന്റെ അഭിപ്രായത്തിൽ ആ കക്ഷി ഇങ്ങോട്ടു വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവർ വരണമെങ്കിൽ കഴിഞ്ഞ പ്രാവശ്യം കോൺഗ്രസും ജോസഫ് ഗ്രൂപ്പും മത്സരിച്ച പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വരും. അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുക വളരെ ബുദ്ധിമുട്ടാണ്.
∙ കേരള കോൺഗ്രസ് (എം) മുന്നണിയിലേക്ക് വരുന്നത് യുഡിഎഫിനെ സംബന്ധിച്ച് അത്യാവശ്യ ഘടകമാണോ?
അവരുടെ പല പ്രവർത്തകരും ഒറ്റയ്ക്കും കൂട്ടമായും യുഡിഎഫിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എൽഡിഎഫിൽ തുടരാൻ പ്രവർത്തകർക്ക് മാനസികമായ ബുദ്ധിമുട്ടുണ്ട്. എന്നാൽ പാർട്ടിയെന്ന തരത്തിൽ അവർ മടങ്ങിവരുന്നത് ധാരാളം ചർച്ചകൾക്കു ശേഷം മുന്നണിയെടുക്കേണ്ട തീരുമാനമാണ്.
∙ പക്ഷേ നിയമസഭയിൽ അംഗബലം പോലുമില്ലാത്ത ധാരാളം ചെറുകക്ഷികളുമായി എങ്ങനെ മുന്നോട്ടുപോകാനാണ്. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ മുന്നണി വിപുലീകരണം ആവശ്യമല്ലേ ?
മുന്നണി വിപുലീകരണത്തെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. പല കക്ഷികളേയും യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകൾ നേതൃതലത്തിൽ നടക്കുന്നുണ്ടാകാം. വരുന്ന യുഡിഎഫ് യോഗത്തിൽ ഇതൊക്കെ ചർച്ചയാകും. കാരണം മുന്നണിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇനിയൊരു തുടർഭരണം കൂടി താങ്ങാനുള്ള ശേഷി ഈ സംസ്ഥാനത്തിനില്ല. എൽഡിഎഫിനെ താഴെയിറക്കുക എന്ന തീരുമാനവുമായി മുന്നോട്ടുപോകുമ്പോൾ മുന്നണി വിപുലീകരണം എന്ന തീരുമാനമൊക്കെ യുഡിഎഫ് കൈക്കൊണ്ടേക്കാം.
∙ പിളരുന്തോറും വളരുകയല്ല തളരുകയാണെന്ന് അപു സമ്മതിച്ചു. വർഷങ്ങൾക്കു മുൻപ് ഐക്യ കേരള കോൺഗ്രസിനു വേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും നടന്നിട്ടുണ്ടായിരുന്നല്ലോ. അന്ന് പാളിയ ശ്രമങ്ങൾ ഇനിയുണ്ടാകുമോ ?
പാർട്ടികളിൽ തമ്മിൽ ലയിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഈ പാർട്ടികൾക്കെല്ലാം 14 ജില്ലകളിലും ജില്ലാ പ്രസിഡന്റുമാർ കാണും. ഒരുമിക്കുമ്പോൾ എന്തു ചെയ്യും ? ഒരുപക്ഷേ ഐക്യ കേരള കോൺഗ്രസ് എന്ന ആശയം പ്രാവർത്തികമാകാം. ഒരു കൂട്ടായ്മയായി അതു നിൽക്കും. കാരണം അടിസ്ഥാനപരമായി എല്ലാവരുടെയും ആശയങ്ങൾ ഒന്നാണ്. ഒരു പാർട്ടിയിൽ നിന്നും പല വിഷയങ്ങളിൽ പലതായി പിളർന്നുപോയവരാണ് ഇവരെല്ലാം. ഐക്യ കേരള കോൺഗ്രസ് പ്രാവർത്തികമായാലും ലയനത്തിന് ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. പല ഭാരവാഹികൾക്കും സ്ഥാനമാനങ്ങൾ ഒഴിയേണ്ടി വരും. അതു വീണ്ടും ചെറിയ ഗ്രൂപ്പുകളായി പിളരാനേ വഴിയൊരുക്കൂ.
∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എത്തരത്തിലുള്ള പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കൊടുക്കുന്നത് ?
ഇപ്പോഴുള്ള സിറ്റിങ്ങ് സീറ്റകളെല്ലാം നിലനിർത്താൻ ശ്രമിക്കും. വാർഡ് തലത്തിൽ പാർട്ടിയെ ശക്തപ്പെടുത്തുകയാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്. പാർട്ടിക്ക് ശക്തിയില്ലാത്ത സ്ഥലങ്ങളിൽ സീറ്റ് ചോദിച്ചിട്ടു കാര്യമില്ല. പ്രാദേശിക തലത്തിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കാനാണ് നിർദേശം.
∙ നിയമസഭയിലേക്ക് കടക്കുമ്പോൾ ഇത്രയും നേതാക്കളില്ലേ. നിലവിലുള്ളതിനെക്കാൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമോ ?
കൂടുതൽ സീറ്റ് ആവശ്യപ്പെടും. അതൊരു സ്വാഭാവിക കാര്യമാണ്. മുന്നണിതലത്തിൽ എടുക്കേണ്ട തീരുമാനമാണ്. കൂടുതൽ സീറ്റ് ലഭിച്ചാൽ നല്ല കാര്യം. അതൊക്കെ പാർട്ടി നേതൃത്വം യുഡിഎഫുമായി ചർച്ച ചെയ്യും.
∙ കഴിഞ്ഞതവണ തൃക്കരിപ്പൂർ പോലെ ജയസാധ്യതയില്ലാത്ത സീറ്റുകൾ ലഭിച്ചിരുന്നല്ലോ. അതൊക്കെ ഇത്തവണ വച്ചുമാറുമോ ?
ആ രീതിയിലേക്കുള്ള ചർച്ചകളിലേക്ക് കടക്കേണ്ട സമയമായിട്ടില്ല. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ ഉഭയകക്ഷി ചർച്ചയിൽ എല്ലാം സംസാരിക്കും. യുഡിഎഫ് യുവജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുക്കുന്ന ഒരു സ്ഥാനാർഥി നിർണയം നടത്തണം. അത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. യുവാക്കളെ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കണം. ഇപ്പോഴുള്ള നേതൃത്വവുമായി ചേർന്നുപോകാനുള്ള പ്രശ്നം കാരണം ധാരാളം ചെറുപ്പക്കാർ മാറിനിൽക്കുന്നുണ്ട്. യുഡിഎഫ്–എൽഡിഎഫ് ഭേദമില്ലാതെ 40 ശതമാനം സീറ്റുകൾ 40 വയസ്സിനു താഴെയുള്ളവർക്കു നൽകണം.
∙ തൊടുപുഴയിൽ നിന്നും നിയമസഭയിലേക്ക് അപു മത്സരിക്കാനുണ്ടാകുമോ ?
അതൊക്കെ പാർട്ടി തീരുമാനിച്ചോളും. സംഘടനാ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്. യുഡിഎഫിൽ പാർട്ടിയുടെ സ്ഥാനം വളർത്താനുള്ള പ്രവർത്തനങ്ങളുമായാണ് ഞാൻ മുന്നോട്ടുപോകുന്നത്.
∙ പി.ജെ. ജോസഫ് അടുത്ത തവണ മത്സരിക്കുമോ ?
അത് പി.ജെ. ജോസഫ് എടുക്കുന്ന തീരുമാനമാണ്. ആ സമയത്ത് ഉചിതമായ തീരുമാനം പി.ജെ. ജോസഫും പാർട്ടിയും യുഡിഎഫും എടുക്കും.