‘ബൈഡൻ ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്’; ഇസ്രയേലിന് 2,000 പൗണ്ട് ബോംബുകൾ നൽകാൻ ട്രംപ്

Mail This Article
വാഷിങ്ടൻ ∙ വെടിനിർത്തലിനു ശേഷവും ഇസ്രയേലിന് 2,000 പൗണ്ട് ബോംബുകൾ നൽകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. ഇസ്രയേലിനു ബോംബുകൾ നൽകാൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാൻ ട്രംപ് യുഎസ് സൈന്യത്തിനു നിർദേശം നൽകി. ഗാസയിലെ കൂട്ടക്കൊലയിൽ ആശങ്കപ്പെട്ടാണ് ബൈഡൻ നേരത്തെ ബോംബ് വിതരണം നിർത്തലാക്കിയത്.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന്റെ ആശ്വാസത്തിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം. ഇസ്രയേൽ തടവിലാക്കിയ പലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. ജനുവരി 20നു താൻ പ്രസിഡന്റാകുന്നതിനു മുൻപു ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രയേൽ ഓർഡർ ചെയ്തതും പണം നൽകിയതും എന്നാൽ ബൈഡൻ അയച്ചിട്ടില്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യേണ്ടതായിട്ടുണ്ടെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.