പ്രതിപക്ഷ നേതാവില്ലാതെ മഹാരാഷ്ട്ര; മൂന്നായി വീതം വയ്ക്കാമെന്ന് ശരദ് പവാർ, പുതിയ സമവാക്യം

Mail This Article
മുംബൈ ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേൽക്കുകയും അഘാഡിയിൽ ഭിന്നത രൂക്ഷമാകുകയും ചെയ്തതോടെ പ്രതിപക്ഷ നേതൃസ്ഥാനം വീതം വയ്ക്കാമെന്ന സമവാക്യവുമായി ശരദ് പവാർ. കൂടുതൽ എംഎൽഎമാരുള്ള തങ്ങൾക്ക് പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന് ഉദ്ധവ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. 288 അംഗ സഭയിൽ 20 അംഗങ്ങളാണ് ഉദ്ധവിനുള്ളത്. തൊട്ടു പിന്നിൽ കോൺഗ്രസാണ്. എന്നാൽ 3 പാർട്ടികൾക്കും ഒറ്റയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാനുള്ള അംഗസംഖ്യ ഇല്ല.
ആകെ നിയമസഭാ സാമാജികരുടെ 10 ശതമാനം (28) എംഎൽഎമാരെങ്കിലുമുള്ള പാർട്ടിക്കാണ് പ്രതിപക്ഷ നേതാവിനെ നേരിട്ട് നിർദേശിക്കാനാകൂ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ പ്രതിപക്ഷ നേതൃപദവി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫഡ്നാവിസ് പ്രതികരിച്ചിട്ടില്ല. കോൺഗ്രസ്, എൻസിപി (ശരദ്), ശിവസേന (ഉദ്ധവ്) എന്നിവർ പദവി 1.5 വർഷം വീതം വീതിച്ചെടുക്കാനാണ് നീക്കം.
കോൺഗ്രസ് (16), ശിവസേനാ (20), എൻസിപി (10) എന്നിങ്ങനെയാണ് നിലവിലെ എംഎൽഎമാരുടെ നില. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പഠോളെയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തി. നിർദേശത്തോട് ഉദ്ധവ് വിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും. സംസ്ഥാന നിയമസഭയുടെ ചട്ടങ്ങൾ പരിശോധിക്കുമെന്ന് സ്പീക്കർ രാഹുൽ നർവേക്കർ പറഞ്ഞു. 6 പതിറ്റാണ്ടിനിടെ ആദ്യമായാണ് നിയമസഭയിൽ പ്രതിപക്ഷ നേതാവില്ലാത്തത്.