‘ചോദ്യം എന്റെ അറിവിന് അപ്പുറം; മറ്റെന്തെങ്കിലും സംസാരിക്കാം’: അരുണാചലിനെക്കുറിച്ചുള്ള ചോദ്യത്തിൽ ചൈനയുടെ ഡീപ്സീക്കിന്റെ മറുപടി വൈറൽ

Mail This Article
ന്യൂഡൽഹി∙ ചൈനയുടെ നിർമിത ബുദ്ധി പ്ലാറ്റ്ഫോമായ ഡീപ്‌സീക്ക്, അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നാണു ഡീപ്സീക്ക് ഒഴിഞ്ഞുമാറിയത്. ‘‘ക്ഷമിക്കണം, ഈ ചോദ്യം എന്റെ അറിവിന് അപ്പുറമാണ്. നമ്മൾക്ക് മറ്റെന്തെങ്കിലും സംസാരിക്കാം’’ എന്നാണ് ഡീപ്സീക്ക് മറുപടി നൽകിയത്. വടക്കു-കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളെ കുറിച്ചുള്ള മറ്റൊരു ചോദ്യത്തിനും ഇതേ മറുപടിയാണ് ഡീപ്സീക്കിന്റെ ചാറ്റ് ബോട്ട് മറുപടി നൽകിയത്.
ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് എഐ തുടങ്ങിയ പ്രമുഖ എഐ പ്ലാറ്റ്ഫോമുകൾക്കു ബദലായാണ് ചൈന ഡീപ്‌സീക്ക് പുറത്തിറക്കിയത്. സാങ്കേതിക ലോകത്തെ വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഡീപ്‌സീക്കിന്റെ ചാറ്റ്‌ബോട്ട് നൽകിയ വിചിത്ര മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദങ്ങൾക്കിടെയാണ് അവരുടെ തന്നെ എഐ ചാറ്റ് ബോട്ട് ഇത്തരം മറുപടി നൽകിയിരിക്കുന്നത്.
അതേസമയം വിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ‘‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഞങ്ങളുടെ അടിസ്ഥാന സൗകര്യ പദ്ധതികളിലും വികസന പദ്ധതികളിലും അരുണാചലിലെ ജനങ്ങൾക്കു തുടർന്നും പ്രയോജനം ലഭിക്കും’’ – വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
2023-ൽ ചൈനയിലെ ഹാങ്‌ഷൗവിലാണ് 40 കാരനായ ലിയാങ് വെൻഫെങ് നിർമിത ബുദ്ധി പ്ലാറ്റ്ഫോമായ ഡീപ്‌സീക്ക് സ്ഥാപിച്ചത്. കഴിഞ്ഞ ആഴ്‌ച പുറത്തിറക്കിയ ഡീപ്സീക്കിന്റെ സൗജന്യ സോഫ്റ്റ്‌വെയർ യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് എന്ന നിലയിൽ ചാറ്റ് ജിപിടിയെ മറികടന്നിരുന്നു. ഡീപ്സീക്കിന്റെ ദ്രുതഗതിയിലുള്ള ഉയർച്ച യുഎസ് ടെക് വിപണിയിൽ വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.