‘അയാൾക്ക് എന്താണ് ഇത്ര പക; അന്ന് പോയിരുന്നെങ്കിൽ ഞാനും മരിച്ചു കിടന്നേനെ, പൊലീസിൽ പ്രതീക്ഷയില്ല’

Mail This Article
പാലക്കാട്∙ നെന്മാറ ഇരട്ടക്കൊല കേസിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കൾ അഖിലയും അതുല്യയും. ചെന്താമര കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇക്കാര്യം പൊലീസിനു അറിയാമായിരുന്നുവെന്നും ഇവർ ആരോപിച്ചു. ചെന്താമരയ്ക്കെതിരെ കൃത്യമായി പരാതി എഴുതി നൽകിയതാണെന്നും താക്കീതിൽ മാത്രം നടപടി ഒതുക്കുകയാണ് പൊലീസ് ചെയ്തതെന്നുമാണ് മകൾ അഖില പറയുന്നത്. രണ്ടു കൊല്ലം കൂടുമ്പോൾ മാറി മാറി വരുന്ന പൊലീസിനോട് ഓരോ തവണയും നടന്ന കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടേയിരുന്നുവെന്നും പൊലീസിൽ തങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലെന്നും പെൺമക്കൾ പറഞ്ഞു.
‘‘അയാളെ കിട്ടിയിട്ട് കൊല്ലൂ. എന്തിനാ ഇവരെയൊക്കെ വളർത്തുന്നത്. ഞങ്ങളുടെ അമ്മ പോയി, അച്ഛൻ പോയി, ഞങ്ങൾക്ക് ഇനി ആരുണ്ട്? ഇനി ഞങ്ങൾ എവിടെ പോയിരിക്കും. പോത്തുണ്ടിയിലേക്കു പോകാൻ പറ്റോ, അവിടെ പോയിട്ട് ഇനി എന്തു കാര്യമാണ് ഉള്ളത്. എന്താണ് അയാൾക്ക് ഞങ്ങളുടെ കുടുംബത്തോട് ഇത്ര പകയെന്ന് അറിയില്ല. അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകാറുണ്ടായിരുന്നു. അയാളുടെ ഭാര്യ അതിൽ എഡിഎസായിരുന്നു.
അമ്മയെ അറിയാമെന്നല്ലാതെ ഞങ്ങൾ ആരും അവരുടെ വീട്ടിൽ പോകുകയോ അവർ ഇവിടേക്ക് വരാറോ ഇല്ല. പൊലീസിൽ ഒരു പ്രതീക്ഷയും ഇല്ല, എല്ലാം കൈവിട്ടു പോയി. അച്ഛൻ വരുമ്പോൾ ഞാൻ പേടിച്ചാണ് പോത്തുണ്ടിയിലേക്ക് പോകാറുള്ളത്. ഈ ശനിയാഴ്ച അവിടേക്കു പോയിരുന്നില്ല. പോയിരുന്നെങ്കിൽ ഞാനും അവിടെ മരിച്ചു കിടക്കേണ്ടി വന്നേനെ.’’ – അഖില പറഞ്ഞു.
‘‘ചെന്താമരയ്ക്കെതിരെ നാട്ടുകാരും പരാതി കൊടുത്തിരുന്നു. അവർക്ക് ഇതിന്റെ ഗൗരവം മനസിലാക്കി കൂടെ. അയാൾ നാട്ടിൽ ഒന്നും സംസാരിക്കാറില്ല. അച്ഛമ്മയ്ക്കും അയാളെ പേടി ഉണ്ടായിരുന്നു. പക്ഷേ എനിക്ക് വയസായില്ലേ ഒന്നും സംഭവിക്കില്ലെന്നായിരുന്നു അച്ഛമ്മ പറഞ്ഞിരുന്നത്. ആകെ അച്ഛൻ മാത്രമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. അച്ഛനും പോയി. ഇനി ആരുണ്ട് ഞങ്ങൾക്ക്.’’ – അതുല്യ പറഞ്ഞു.