ADVERTISEMENT

തിരുവനന്തപുരം∙ ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരോടും ചര്‍ച്ച ചെയ്യാതെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിസഭാ യോഗ പരിഗണനയ്ക്ക് വന്ന കുറിപ്പ് ഇതിനു തെളിവാണെന്നും മറ്റൊരു വകുപ്പുമായും ഇത് ആലോചിച്ചിട്ടില്ലെന്നും മന്ത്രിസഭയുടെ പരിഗണയ്ക്ക് വന്ന കുറിപ്പില്‍ എക്‌സൈസ് മന്ത്രി രേഖപ്പെടുത്തിയതായി വി‍.ഡി.സതീശൻ ആരോപിച്ചു. ഇതു സംബന്ധിച്ച കാബിനറ്റ് നോട്ടും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കവെ കഴിഞ്ഞ വര്‍ഷം നവംബർ 8നാണ് ഫയല്‍ മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നല്‍കുന്നത്. മറ്റ് ഒരു വകുപ്പിന്റെയും അനുമതി തേടുകയോ ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഈ ഫയല്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേര്‍ന്നാണ് ഈ വിവാദ  തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വാദം അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് മന്ത്രിസഭ യോഗത്തിന്റെ കുറിപ്പ്.

ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതേയില്ല. മുന്നണിയിലും ചര്‍ച്ച ചെയ്തതായി അറിവില്ല. എന്തിനാണ് ഇത്രമാത്രം രഹസ്യ സ്വഭാവം? അതുകൊണ്ടാണ് എത്ര കിട്ടിയെന്ന് മാത്രം പറഞ്ഞാല്‍ മതി.’’ – വി.ഡി.സതീശൻ ആരോപിച്ചു.

ഇതേ കമ്പനിയുടെ ഉടമ ഡല്‍ഹി മദ്യനയ കോഴക്കേസില്‍ അറസ്റ്റിലായതും ഹരിയാനയില്‍ നാലു കിലോമീറ്റര്‍ ദൂരത്തില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്നതും മുഖ്യമന്ത്രി ബോധപൂര്‍വം മറച്ചുവച്ചു. എന്നാല്‍ എക്‌സൈസ് മന്ത്രി നിരന്തരം ആവര്‍ത്തിക്കുന്ന ഒരു വാദം മന്ത്രിസഭ നോട്ടില്‍ പൊളിയുന്നുണ്ട്. മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്നു മാത്രമാണ് 2023-24 ലെ മദ്യ നയത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇക്കാര്യം മന്ത്രിസഭ യോഗത്തിന് മുന്നില്‍ വന്ന കുറുപ്പില്‍ സമ്മതിക്കുന്നുമുണ്ട്. ഈയൊരൊറ്റ തീരുമാനത്തിന്റെ ബലത്തിലാണ് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ്സ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈന്‍ പ്ലാന്റ് എന്നിവയ്ക്ക് ഒറ്റയടിക്ക് അനുമതി നല്‍കിയത്.  വിഷയത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്.’’– വി,ഡി.സതീശൻ പറഞ്ഞു.

English Summary:

V.D. Satheesan alleges a lack of consultation in granting liquor licenses to Oasis Commercial.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com