ദേവസ്വം ബോർഡിലെ ജോലിക്ക് 10 ലക്ഷം വാങ്ങി, 10 പരാതികൾ: ബാലരാമപുരത്തെ ശ്രീതു അറസ്റ്റിൽ

Mail This Article
തിരുവനന്തപുരം ∙ ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.
ദേവസ്വം ബോർഡ് സെക്‌ഷൻ ഓഫിസർ എന്ന പേരിൽ ഷിജു എന്നയാൾക്ക് നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്. ശ്രീതുവിന്റെ പേരിൽ 10 പരാതികളാണ് പൊലീസിന് കിട്ടിയത്. മറ്റു പരാതികളിൽ അന്വേഷണം നടക്കുകയാണ്.
പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങൾ ഉൾപ്പെടെ ശ്രീതുവിന്റെ കെണിയിൽപെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നൽകാനായി ജ്യോത്സ്യൻ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
ശ്രീതുവിനെതിരെ ദേവീദാസനും പൊലീസിനു മൊഴി നൽകി. ആറേഴു മാസം മുൻപ് അവസാനമായി കാണുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ രണ്ടാം ഭർത്താവെന്നു പറഞ്ഞാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭർത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നൽകി.
തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസൻ പറഞ്ഞു. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധന നടത്തും.