പീഡനപരാതി: മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

Mail This Article
കൊച്ചി∙ ലൈംഗിക പീഡനപരാതിയില്‍ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുകേഷിനെതിരെ തെളിവുകളുണ്ടെന്നും ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സമാഹരിക്കാനായെന്നും എസ്ഐടി വൃത്തങ്ങൾ പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളിൽ വാട്സാപ് ചാറ്റുകളുണ്ടെന്നും ഇമെയിൽ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
സിനിമയിൽ ഒപ്പം അഭിനയിച്ചപ്പോഴും അമ്മയിൽ അംഗത്വത്തിന് അപേക്ഷിച്ചപ്പോഴും മുകേഷ് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ‘കലണ്ടർ’ സിനിമ ചിത്രീകരണത്തിനിടെയാണു മുകേഷിനെ പരിചയപ്പെട്ടത്. വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. താനറിയാതെ അമ്മയിൽ കയറാൻ സമ്മതിക്കില്ലെന്നും പറഞ്ഞു. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ ലൈംഗികച്ചുവയുള്ള, കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ പറഞ്ഞു. ഇതിനു ശേഷം ‘നാടകമേ ഉലകം’ എന്ന ചിത്രത്തിനായി എത്തിയപ്പോൾ വീണ്ടും കണ്ടു. അന്നു തന്നെ കടന്നുപിടിച്ചപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നെന്നും ആലുവ സ്വദേശിയായ നടി വെളിപ്പെടുത്തിയിരുന്നു.
നടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 29നാണ് മരട് പൊലീസ് ആദ്യം കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. 2010ലായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.