‘വസുധൈവ കുടുംബകം’ എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം വേഗത്തിലാക്കാൻ സാഹിത്യകാരന്മാർക്ക് സാധിക്കും: മോഹൻ ഭാഗവത്

Mail This Article
കൊച്ചി∙ നന്മയുടെ സമൂഹസൃഷ്ടിക്കായുള്ള ഭാരതത്തിന്റെ മാതൃക ലോകം ഉറ്റുനോക്കുകയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ‘വസുധൈവ കുടുംബകം’ എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം വേഗത്തിലാക്കാൻ സാഹിത്യകാരന്മാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തപസ്യ കലാസാഹിത്യവേദിയുടെ അൻപതാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ സുവർണോത്സവ ആഘോഷം കൊച്ചി രാജേന്ദ്ര മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഹൻ ഭാഗവത്.
സത്യവും കരുണയുമാണു സാഹിത്യത്തിന്റെയും കലയുടെയും മൂലധനം. അതാണ് ധർമത്തിന്റെ അടിസ്ഥാനമെന്നും ആർഎസ്എസ് തലവൻ പറഞ്ഞു. കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും നല്ല ചിന്തകളും സൃഷ്ടികളും സമൂഹത്തിലേക്കു നന്മയുടെ സംസ്കാരവും വിചാരധാരകളും പ്രസരിപ്പിക്കും. ധർമത്തിൽനിന്നുള്ള വ്യതിചലനമാകട്ടെ സമൂഹത്തിൽ ഒരുപാടു തിന്മകളുണ്ടാക്കും. അതു ഭാരതത്തിലടക്കം സംഭവിക്കുന്നുമുണ്ട്, മോഹൻ ഭാഗവത് പറഞ്ഞു.
നിരൂപകൻ ആഷാ മേനോൻ ചടങ്ങിൽ അധ്യക്ഷനായി. സംസ്കാർ ഭാരതി അഖിലേന്ത്യാ പ്രസിഡന്റും വയലിനിസ്റ്റുമായ മൈസൂർ മഞ്ജുനാഥ്, സംഘടനാ കാര്യദർശി അഭിജിത് ഗോഖലെ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ, സുവർണോത്സവ ആഘോഷ സമിതി ജനറൽ കൺവീനർ പ്രഫ.പി.ജി.ഹരിദാസ്, തപസ്യ ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പെരുവനം കുട്ടൻമാരാർ, കലാമണ്ഡലം ക്ഷേമാവതി, സദനം കൃഷ്ണൻകുട്ടി, തിരുവിഴ ജയശങ്കർ, ഔസേപ്പച്ചൻ, ആഷാ മേനോൻ, രാമചന്ദ്ര പുലവർ, തിയാടി രാമൻ, ആർട്ടിസ്റ്റ് ടി.കലാധരൻ, ആർട്ടിസ്റ്റ് മദനൻ, ശ്രീമൻ നാരായണൻ, പി.ബാലകൃഷ്ണൻ, എം.കെ.ദേവരാജൻ, ഉദയകൃഷ്ണ എന്നിവരെ മോഹൻ ഭാഗവത് ആദരിച്ചു.