‘ചില്ലുകൊട്ടാരത്തിനല്ല; പണം ഉപയോഗിച്ചത് രാജ്യനിർമാണത്തിന്, പാവപ്പെട്ടവരെക്കുറിച്ച് പറയുമ്പോൾ ചിലർക്ക് ബോറടി’

Mail This Article
ന്യൂഡൽഹി∙ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ദാരിദ്ര്യം ഇല്ലാതാക്കാനും വികസനം കൊണ്ടുവരാനും കോൺഗ്രസിനു കഴിഞ്ഞില്ലെന്നും ശരിയായ വികസനമെത്തിച്ചതു തങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിൽ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു പുറത്തെത്തിക്കാനായെന്നു പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിൽ അഭിനന്ദനവും വിമർശനവും സ്വാഭാവികമാണെന്നും പതിനാലാം തവണയും നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയാനായതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ പ്രധാനമന്ത്രി പരിഹസിക്കുകയും ചെയ്തു.
‘‘ദാരിദ്ര്യം ഇല്ലാതാക്കൂ എന്ന മുദ്രാവാക്യമായിരുന്നു പത്തുവർഷം മുമ്പ് കേട്ടുകൊണ്ടിരുന്നത്. എന്നാൽ ദാരിദ്ര്യം ഇല്ലാതാക്കാനായില്ല. ഞങ്ങൾ മുദ്രാവാക്യങ്ങളൊന്നും പറഞ്ഞില്ല. ഞങ്ങൾ ശരിയായ വികസനം നടപ്പാക്കി. രാജ്യത്തെ പാവപ്പെട്ടവർക്കു നാലു കോടി വീടുകൾ ഇതുവരെ നൽകാനായി. പ്ലാസ്റ്റിക് കൂരയ്ക്ക് കീഴിൽ മഴക്കാലം കഴിച്ചുകൂട്ടേണ്ടി വരുന്നവരുടെ അവസ്ഥ എല്ലാവർക്കും മനസ്സിലാകില്ല. അത് അനുഭവിച്ചവർക്കേ കെട്ടുറപ്പുള്ള വീടിന്റെ മൂല്യം മനസ്സിലാകൂ. 12 കോടിയിലേറെ ശുചിമുറികൾ രാജ്യത്ത് പണിതു. ചില നേതാക്കൾ ആഡംബര ഷവറുകളിൽ ശ്രദ്ധിച്ചപ്പോൾ ഞങ്ങളുടെ ശ്രദ്ധ ഓരോ വീട്ടിലും വെള്ളമെത്തിക്കുന്നതിലായിരുന്നു. പാവപ്പെട്ടവരുടെ കുടിലുകളിൽ ഫോട്ടോസെഷൻ നടത്തി നേരം പോക്കുന്നവർക്ക് പാർലമെന്റിൽ പാവപ്പെട്ടവരെക്കുറിച്ച് പറയുന്നത് ‘ബോറിങ്’ ആയി തോന്നും. അവരുടെ ദേഷ്യം എനിക്ക് മനസിലാകും.
നമ്മുടെ ഒരു മുൻ പ്രധാനമന്ത്രി പറഞ്ഞത് രാജ്യത്തെ പ്രധാന പ്രശ്നം ഒരു രൂപ ഡൽഹിയിൽനിന്ന് കൊടുക്കുമ്പോൾ അതിൽ 15 പൈസ മാത്രമേ താഴേത്തട്ടിൽ എത്തുന്നുള്ളു എന്നാണ്. ആർക്കാണ് 15 പൈസ കിട്ടുന്നത് എന്ന് എല്ലാവർക്കും മനസിലായിട്ടുണ്ടാകും. അന്ന് പഞ്ചായത്തു മുതൽ പാർലമെന്റ് വരെ ഒരേയൊരു പാർട്ടിയാണ് അധികാരത്തിലുണ്ടായിരുന്നത്. അതിന് ഒരു പരിഹാരമുണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചു. സമ്പാദ്യത്തിനൊപ്പം വികസനവും (ബചത് ഭി, വികാസ് ഭി) എന്നതാണ് ഞങ്ങളുടെ രീതി. മുൻകാലങ്ങളിൽ പത്രങ്ങളുടെ തലക്കെട്ടുകളിൽ ഭൂരിഭാഗവും അഴിമതിയെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും ആയിരുന്നു. ഇത്തരത്തിൽ പോകേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണു നമ്മൾ തിരിച്ചുപിടിച്ചതും അതു ജനക്ഷേമത്തിനായി ഉപയോഗിച്ചതും. പണം ‘ചില്ലുകൊട്ടാരം’ പണിയുന്നതിന് ഉപയോഗിക്കാതെ രാജ്യനിർമാണത്തിനു വേണ്ടിയാണ് നാം ഉപയോഗിച്ചത്.
ആദായനികുതി പരിധി കുറച്ചുകൊണ്ട് ഇടത്തരക്കാരുടെ സമ്പാദ്യശേഷി വർധിപ്പിക്കാൻ പത്തുവർഷം കൊണ്ട് കഴിഞ്ഞു. 2002ൽ 2 ലക്ഷം വരെ വരുമാനമുള്ളവർക്കായിരുന്നു നികുതി ഇളവ് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല. ചില ആളുകൾ അർബൻ നക്സലുകളുടെ ഭാഷ സംസാരിക്കുകയും ഇന്ത്യയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നവർ ഭരണഘടനയെയും രാജ്യത്തിന്റെ ഐക്യത്തെയും മനസിലാക്കാത്താവർ ആയിരിക്കും. ഭരണഘടനയുടെ ആത്മാവിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടാണ് ശക്തമായ തീരുമാനങ്ങൾ എടുക്കുന്നതും. വിവേചനം കാണിക്കാനുള്ള അധികാരം നമ്മുടെ ഭരണഘടന തരുന്നില്ല’’– പ്രധാനമന്ത്രി പറഞ്ഞു.