‘ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്നവരാണ് സനാതന ധർമത്തിന്റെ വക്താക്കൾ’: എം.വി.ഗോവിന്ദൻ

Mail This Article
ഇടുക്കി∙ ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്നു വിശ്വസിക്കുന്നവരാണു സനാതന ധർമത്തിന്റെ വക്താക്കളെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന വേദിയിലാണു എം.വി.ഗോവിന്ദന്റെ വിവാദ പരാമർശം. ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനം എന്നു വിശ്വസിക്കുന്ന ആളുകളാണ് സനാതന ധർമത്തിന്റെ വക്താക്കൾ. അതു ബ്രാഹ്മണർക്ക് ബ്രാഹ്മണ സ്ത്രീയിൽ മക്കൾ ഉണ്ടാകുന്നതിനെ പറ്റിയില്ല. കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മിന്റെ 12 ജില്ലാ സമ്മേളനങ്ങൾ കെട്ടുറപ്പോടെ പൂർത്തിയായി. ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായില്ല. പാർട്ടിക്കകത്തു വിമർശനവും സ്വയം വിമർശനവും സംഘടനാ രീതിയാണ്. ബ്രാഞ്ച് തലം മുതൽ സംസ്ഥാന തലം വരെ വീഴ്ചകളും പോരായ്മകളും ചർച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണു കമ്മിറ്റികൾ പുതുക്കുക. നവീകരണ പ്രക്രിയയാണു നടക്കുന്നത്. സമ്മേളനം തുടങ്ങും മുൻപു മാധ്യമങ്ങൾ പ്രതീക്ഷിച്ചത് ഒന്നും നടന്നില്ല. ഇന്ത്യക്കാരെ അമേരിക്ക കയറ്റി തിരികെ അയയ്ക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി വിനീത ദാസൻ ആയി നോക്കി നിൽക്കുന്നുവെന്നും എം.വി.ഗോവിന്ദൻ വിമർശിച്ചു. കൈയാമം വച്ച് ആളുകളെ കയറ്റി അയയ്ക്കുമ്പോൾ മോദി മൗനം പാലിക്കുകയാണ്. ലോകത്തിനു മുന്നിൽ ഇന്ത്യക്കാരുടെ ശിരസ് കുനിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എഐ സോഷ്യലിസത്തിന്റെ പാതയാണെന്നു താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിർമിത ബുദ്ധി (എഐ) സംവിധാനത്തിനു ബദൽ വേണം. ഇതിനായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ഗവേഷണം നടത്തണം. ചൈന അവരുടെ രീതിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു തുടങ്ങി. നിലവിലെ എഐ സംവിധാനം 60 ശതമാനത്തിലേറെ തൊഴിൽ നഷ്ടം ആകാൻ കാരണമാകുമെന്നും അദ്ദേഹം ആരോപിച്ചു. ഇടുക്കിയിൽ ആരെയും ഒഴിപ്പിക്കില്ല. കയ്യേറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കും. കുടിയേറ്റക്കാരെ സംരക്ഷിച്ച് അർഹരായവർക്ക് പട്ടയം നൽകുകയെന്നതാണ് എൽഡിഎഫ് നയം. ഭൂപതിവ് ചട്ട ഭേദഗതി ഉടൻ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.