ട്രാൻസ്ജെൻഡറുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്

Mail This Article
വാഷിങ്ടൻ ∙ ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ‘‘വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും’’ – ട്രംപ് പറഞ്ഞു.
ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ ടീമുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന സ്കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ട്രാൻസ്ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു.
2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിൽ ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകളുടെ നിയമങ്ങൾ മാറ്റാൻ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻ വനിതാ അത്‌ലീറ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തി വഞ്ചനാപരമായി യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരുടെ വിസ അപേക്ഷകൾ നിരസിക്കാൻ നിർദേശിച്ചതായും ട്രംപ് പറഞ്ഞു.