ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനം നേരിടുന്ന സാമ്പത്തികബാധ്യതയെന്ന യാഥാര്‍ഥ്യം മനസില്‍ വച്ചുകൊണ്ടു തന്നെയാണു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെയെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടു സാമൂഹിക ക്ഷേമപെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ വാരിക്കോരി നടത്തുന്നതു കൂടുതല്‍ സാമ്പത്തികക്കുരുക്കിലേക്കു നയിക്കുമെന്ന യാഥാര്‍ഥ്യം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ബോധ്യപ്പെടുത്താന്‍ ധനമന്ത്രിക്കു കഴിഞ്ഞുവെന്നു വേണം വിലയിരുത്താന്‍. 

വയനാട് പുനരധിവാസത്തിനു കേന്ദ്രത്തില്‍നിന്നു വാരിക്കോരി സഹായം ലഭിക്കില്ലെന്ന തിരിച്ചറിവില്‍ സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണു 750 കോടിയുടെ പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ മാതൃകയില്‍ തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ തുടുങ്ങുമെന്ന പ്രഖ്യാപനം വര്‍ഷങ്ങളായി നീളുന്ന പദ്ധതിക്കു ശാപമോക്ഷം നല്‍കുമെന്ന പ്രതീക്ഷയാണു നല്‍കുന്നത്.

കൊച്ചി മെട്രോ റെയിൽ. (Photo credit: kochimetro.org)
കൊച്ചി മെട്രോ റെയിൽ. (Photo credit: kochimetro.org)

ഭൂനികുതി വര്‍ധിപ്പിച്ചും കോടതി ഫീസ് കൂട്ടിയും വാഹനനികുതി ഏകീകരിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയും ഗഹാന്‍ ഫീസ് കൂട്ടിയും സര്‍ക്കാര്‍ അധികവരുമാന സമാഹരണം ലക്ഷ്യമിട്ടതോടെ സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെയാണു തിരിച്ചടിയായത്. സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ആശ്വാസിപ്പിക്കാനായി വിവിധ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും വലിയ തോതില്‍ ഗുണകരമാകില്ലെന്ന നിലപാടിലാണു പ്രതിപക്ഷ അനുകൂല സംഘടനകള്‍. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ടു ഗഡു അനുവദിക്കുമെങ്കിലും പിഎഫില്‍ ലയിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കുമെന്നതു മാത്രമാണ് ആശ്വാസം. 

ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5% വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും കുടിശികയുടെ അവസാന ഗഡുവായ 600 കോടിയാണ് ഫെബ്രുവരിയില്‍ നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പകളുടെ പലിശയില്‍ രണ്ടു ശതമാനം ഇളവു നല്‍കാനും ഇതിനായി 50 കോടി മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷനു പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025- 26ല്‍ നടപ്പിലാക്കും.

വിഴിഞ്ഞത്തില്‍ ഊന്നിയും ഐടി വികസനം ലക്ഷ്യമിട്ടും നിരവധി പ്രഖ്യാപനങ്ങളാണ് കേരളം ടേക്ക് ഓഫ് ചെയ്യുന്നുവെന്ന പരാമര്‍ശത്തോടെ ധനമന്ത്രി ചെയ്തിരിക്കുന്നത്. വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ഇടനാഴിക്കായി 1000 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ വിവിധ പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും റബറിനു താങ്ങുവില വിപണിവിലയ്ക്ക് അനുസൃതമായി വര്‍ധിപ്പിക്കാത്ത നടപടി ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരില്‍നിന്നു തന്നെ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണു റിപ്പോര്‍ട്ട്. നെല്ല്, നാളികേരം വികസനത്തിനു വകയിരുത്തിയിട്ടുള്ള പണം അപര്യാപ്തമാണെന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്.

ബജറ്റ് ഒറ്റനോട്ടത്തിൽ

Budgetinfo2025
Budgetinfo20252

തനത് നികുതി വരുമാനത്തില്‍ 9,888 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1,240 കോടി രൂപയുടെയും വര്‍ധനവ് ലക്ഷ്യമിടുന്നു.

 സര്‍വീസ് പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും.

 ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പിഎഫില്‍ ലയിപ്പിക്കും

 ഡിഎ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുന്നു.

 സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5% വര്‍ദ്ധിപ്പിക്കും

 ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥിരം ക്യാംപസിന് 212 കോടി.

 ജിപിയു ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി

 കൊല്ലം ഐടി പാര്‍ക്കിന്റെ ആദ്യ ഘട്ടം 2025-26ല്‍ പൂര്‍ത്തിയാക്കും.

 കൊട്ടാരക്കരയില്‍ പുതിയ ഐടി പാര്‍ക്ക്

 ഏജന്റിക് ഹാക്കത്തോണ്‍ സംഘാടനത്തിന് ഒരു കോടി രൂപ.

Budgetinfo20256

 കോവളം, മൂന്നാര്‍, കുമരകം, ഫോര്‍ട്ട് കൊച്ചി മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന് കെ-ഹോംസ് പദ്ധതി. പ്രാരംഭ ചെലവുകള്‍ക്ക് അഞ്ച് കോടി

 കോ വര്‍ക്കിങ് സ്പേസുകള്‍ നിര്‍മിക്കാന്‍ വായ്പാ പദ്ധതിക്ക് പലിശ സബ്സിഡി നല്‍കാന്‍ 10 കോടി.

 ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി

 എഥനോള്‍ ഉല്‍പ്പാദന സാധ്യതകള്‍ പഠിക്കാന്‍ 10 കോടി രൂപ

 കൊച്ചി സുസ്ഥിര നഗരഭൂമി പുനക്രമീകരണ പദ്ധതിക്ക് 10 കോടി

 മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതു സംരംഭങ്ങള്‍ തുടങ്ങാന്‍ ന്യൂ ഇന്നിങ്സ് പദ്ധതിക്ക് 5 കോടി.

 130 കോടിരൂപ ചെലവില്‍ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തില്‍ ഗ്ലോബല്‍ ഡയറി വില്ലേജ്

 തീരദേശമേഖലയുടെ സമഗ്ര വികസനത്തിന് 100 കോടി രൂപയുടെ പ്രത്യേക പാക്കേജ്

 കൊല്ലം നീണ്ടകരയില്‍ വലനിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ 5 കോടി രൂപ

Budgetinfo20253

 പുനര്‍ഗേഹം പദ്ധതിക്ക് 60 കോടി രൂപ

 2.36 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി

 മത്സ്യത്തൊഴിലാളികളുടെ വീട് നവീകരണത്തിന് 10 കോടി

 വന്യജീവി ആക്രമണം കുറയ്ക്കാന്‍ വനസംരക്ഷണ പദ്ധതിക്ക് 75 കോടി

 കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന് 2 കോടി

 പെരിയാര്‍ ആനമുടി നിലമ്പൂര്‍, വയനാട് ആന സങ്കേതങ്ങള്‍ക്കായി 3.5 കോടി

 ഗ്രാമവികസന മേഖലയ്ക്ക് 7099 കോടി രൂപയുടെ വകയിരുത്തല്‍. നടപ്പുവര്‍ഷത്തേക്കാള്‍ 599 കോടി രൂപ അധികം.

Budgetinfo20254

 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത വര്‍ഷം 10.50 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും.

 പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 80 കോടി രൂപ

 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ - 2 കോടി രൂപ

 അതിദരിദ്രരില്ലാത്ത കേരളം പദ്ധതിക്ക് ഗ്യാപ് ഫണ്ടായി 60 കോടി രൂപ. നടപ്പുവര്‍ഷത്തേക്കാള്‍ 10 കോടി അധികം. ഇനി ദരിദ്രമുക്തരാക്കേണ്ടത് 11,814 കുടുംബങ്ങളെ.

 മെട്രോപൊളിറ്റന്‍ നഗരവികസനത്തിന് കൗണ്‍സില്‍ രൂപീകരിക്കും.

 ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതികള്‍ക്ക് സംസ്ഥാനവിഹിതം 56 കോടി രൂപ.

 കുടുംബശ്രീ മിഷന് 270 കോടി രൂപ

Budgetinfo20258

 വയനാട് പാക്കേജിന് 85 കോടി രൂപ.

 ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശ സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് 610 കോടി

 അരൂര്‍ മേഖലയില്‍ വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടാന്‍ 10 കോടി രൂപ

 കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 57 കോടി രൂപ

 ഊര്‍ജ മേഖലയ്ക്ക് 1157 കോടി രൂപയുടെ വകയിരുത്തല്‍

 വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പമ്പ്ഡ് & സ്റ്റോറേജ് പദ്ധതിയ്ക്ക് 100 കോടി രൂപ

Budgetinfo20259

  പാരമ്പര്യേതര ഊര്‍ജമേഖലയ്ക്ക് 67.96 കോടി രൂപ

 വിദൂര ആദിവാസി ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 5 കോടി രൂപ

 പട്ടികവര്‍ഗ്ഗ / ഗോത്ര നഗറുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കാന്‍ 5 കോടി രൂപ

 വ്യവസായ മേഖലയ്ക്ക് ആകെ 1831.36 കോടി രൂപയുടെ വകയിരുത്തല്‍

 ചെറുകിട വ്യവസായ മേഖലയ്ക്ക് 254.93 കോടി രൂപ നീക്കിവച്ചു

 വയനാട് ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി - പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി രൂപ

Budgetinfo20257

 വാണിജ്യമേഖലയുടെ വികസനത്തിന് 7 കോടി രൂപ

 കരകൗശല വ്യവസായ മേഖലയ്ക്ക് 4.11 കോടി രൂപ

 കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് ആകെ 56.89 കോടി രൂപ

 ഹാന്റെക്സിനു പുതിയ പുനരുജ്ജീവന പദ്ധതി. 20 കോടി രൂപ

 കൈത്തറി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് 3 കോടി രൂപ

 കയര്‍ മേഖലയ്ക്കാകെ 107.64 കോടി രൂപ

 കശുവണ്ടി മേഖല പുനരുജ്ജീവന ഫണ്ടായി 30 കോടി രൂപ

 കശുവണ്ടി ഉല്‍പ്പാദന വൈവിദ്ധ്യവല്‍ക്കരണത്തിന് 5 കോടി രൂപ

 ഇടത്തരം വന്‍കിട വ്യവസായങ്ങള്‍ക്ക് 795.09

 സൂക്ഷ്മ ചെറുകിട ഇടത്തരം സ്റ്റാര്‍ട്ടപ്പുകളുടെയും സ്വയംപര്യാപ്തയും ശാക്തീകരണവും ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിക്ക് 9 കോടി രൂപ

Budgetinfo202510

 പീഡിത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനു പുതിയ പദ്ധതി- 4 കോടി രൂപ വകയിരുത്തി

 കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്ക് 200 കോടി രൂപ

 പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്ര സാമ്പത്തിക പുനഃസംഘടനാ പദ്ധതിക്ക് 275.10 കോടി രൂപ

 കൊല്ലം ജില്ലയില്‍ പുതിയ വ്യവസായ / ഫുഡ് പാര്‍ക്കിനു പ്രാരംഭ ചെലവുകള്‍ക്ക് 5 കോടി.

 ഐടി മേഖലയ്ക്ക് ആകെ 517.64 കോടിയുടെ വകയിരുത്തല്‍

 കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ടിലേക്ക് 10 കോടി രൂപ അധികം വകയിരുത്തി.

 ഫിന്‍ടെക് മേഖലാ വികസനത്തിന് 10 കോടി

 ഐടി പാര്‍ക്കുകള്‍ക്കായി 54.60 കോടി രൂപ

 ഗതാഗത മേഖലയ്ക്ക് ആകെ 2065.01 കോടി രൂപ

 നോണ്‍ മേജര്‍ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ

 കൊല്ലത്ത് മറീന സ്ഥാപിക്കാന്‍ 5 കോടി രൂപ

 കോഴിക്കോട് ജില്ലയില്‍ പുതിയ ബയോളജിക്കല്‍ പാര്‍ക്കിന് 5 കോടി രൂപ

 കൊല്ലം ശാസ്താംകോട്ടയില്‍ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് 1 കോടി രൂപ

 പൊന്‍മുടിയില്‍ റോപ്പ് വേ - സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ

 ട്രക്കിങ് പ്രോത്സാഹിപ്പിക്കാന്‍ വന യാത്രാ പദ്ധതിക്ക് 3 കോടി രൂപ

 സൂപ്പര്‍ കമ്പ്യൂട്ടിങ് കേന്ദ്രം സ്ഥാപിക്കുന്നതിന് 10 കോടി

 500 തദ്ദേശ സ്ഥാപനങ്ങളിലേക്കുകൂടി നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി.

Budgetinfo202511

 പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ആകെ 2391.13 കോടി രൂപ

 സ്കൂള്‍ യൂണിഫോം പദ്ധതിക്ക് 150.34 കോടി രൂപ

 ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളജുകളില്‍ ആധുനിക കാത്ത് ലാബുകള്‍ക്ക് 45 കോടി രൂപ

 എന്‍എച്ച്എം പദ്ധതിയുടെ സംസ്ഥാന വിഹിതമായി 100 കോടി രൂപ

 പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് 100 കോടി

 ഹജ്ജ് ഹൗസിന് 5 കോടി രൂപ

 തൃശൂര്‍ പൂരപ്പറമ്പ് അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി

 പൊതുവിദ്യാലയങ്ങളില്‍ നാപ്കിന്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന് 2 കോടി.

 സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാർഥിനികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും മെന്‍സ്ട്രുവല്‍ കപ്പ് നല്‍കുന്നതിന് 3 കോടി

 കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോടു ചേര്‍ന്ന് പില്‍ഗ്രിം ഹൗസും അമിനിറ്റി സെന്ററും നിര്‍മിക്കാന്‍ 5 കോടി രൂപ

ആറന്മുള വള്ളംകളിയുടെ പ്രധാന പവലിയന്‍ നിര്‍മാണത്തിന് 2 കോടി രൂപ

English Summary:

Analyzing Kerala's 2025 Budget: A Detailed Look at Revenue, Expenditure, and Key Allocations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com