ഉരുൾപൊട്ടൽ: ഒന്നാംഘട്ട പുനരധിവാസ പട്ടികയ്ക്ക് അംഗീകാരം; ഇടംപിടിച്ചത് 242 പേർ

Mail This Article
കൽപറ്റ ∙ ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരിൽ, പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം. കരടു പട്ടികയിൽനിന്നുള്ള 235 പേരും പരാതികളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ ഏഴുപേരുമടക്കം മൊത്തം 242 പേരാണ് ഇതിലുള്ളത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പട്ടിക. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്ക് താമസിച്ചിരുന്നവർ, പാടികളിൽ താമസിച്ചിരുന്നവർ എന്നിവരാണ് ഈ പട്ടികയിലുള്ളത്. മറ്റു സ്ഥലങ്ങളിൽ വീട് ഇല്ലാത്തവരാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ദുരന്ത മേഖലയിൽ ഉൾപ്പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകൾ എന്നിവ ഉൾപ്പെടുത്തിയാവും രണ്ടാംഘട്ട പട്ടിക. നാശം സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് മറ്റെവിടെയെങ്കിലും താമസയോഗ്യമായ വീടില്ലെങ്കിൽ മാത്രമേ പുനരധിവാസത്തിന് അർഹതയുണ്ടാവൂ. മറ്റെവിടെയെങ്കിലും വീട് ഉണ്ടെങ്കിൽ, വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം നഷ്ടപരിഹാരം അനുവദിക്കും. അന്തിമ പട്ടികയെപ്പറ്റി പരാതിയുണ്ടെങ്കിൽ ദുരന്ത നിവാരണ വകുപ്പിനു നൽകാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാം ഘട്ട പട്ടിക വയനാട് കലക്ടറേറ്റ്, മാനന്തവാടി സബ് കലക്ടർ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്സൈറ്റുകളിലും ലഭ്യമാണ്.