എതിർപ്പുകൾ നീങ്ങി, സ്വകാര്യ സർവകലാശാല ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; അടുത്ത സമ്മേളനത്തിൽ സഭയിൽ

Mail This Article
തിരുവനന്തപുരം ∙ എതിർപ്പുകൾ നീങ്ങി, സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിലേക്ക് ചുവപ്പ് പരവതാനി വിരിക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നൽകി. കരട് ബില്ലിന് അനുമതി ലഭിച്ചതോടെ നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽതന്നെ ബിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടു മന്ത്രിസഭാ യോഗങ്ങളിൽ ചർച്ചയ്‌ക്കെത്തിയെങ്കിലും തർക്കങ്ങളെത്തുടർന്ന് തീരുമാനമാകാതെ പോയ ബില്ലിനാണ് അനുമതി ലഭിച്ചത്.
സർവകലാശാല സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും ഘടന അടിമുടി മാറുകയും നാല് വർഷ ബിരുദ കോഴ്സുകൾക്ക് അനുമതി നൽകുകയും ചെയ്യുന്ന മറ്റൊരു ബില്ലുകൂടി സർക്കാർ പരിഗണനയിലുണ്ട്. ഇതുകൂടി പാസായാൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് യുജിസി നിർദേശങ്ങൾക്ക് വിധേയമായി കേരളത്തിൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കും. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഉണ്ടാകുമെങ്കിലും ഫീസിന്റെ കാര്യത്തിൽ സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല.