കൊമ്പുകോർക്കൽ പലതവണ; കൊണ്ടും കൊടുത്തും ഷംസീറും രാജേഷും, വാക്പോരിന്റെ നാൾവഴി

Mail This Article
കോട്ടയം∙ എം.ബി. രാജേഷിനു പകരക്കാരനായി സ്പീക്കർ കസേരയിലെത്തിയ എ.എൻ.ഷംസീർ മന്ത്രി രാജേഷിനെതിരെ വടിയെടുക്കുന്നത് ഇത് ആദ്യതവണയല്ല. സ്പീക്കറായിരുന്നപ്പോൾ രാജേഷും പല തവണ ഷംസീറിനെ ശാസിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ സഭയിൽ നടത്തുന്ന വാക്പോര് പലപ്പോഴും ഭരണ – പ്രതിപക്ഷ അംഗങ്ങളെ അമ്പരപ്പിച്ചിട്ടുമുണ്ട്.
2024 ജൂലൈ അഞ്ചിനാണ് ആദ്യമായി നിയമസഭയിൽ രാജേഷിനെതിരെ ഷംസീർ തിരിഞ്ഞത്. പ്രതിപക്ഷത്തിനു പ്രസംഗിക്കാൻ കൂടുതൽ സമയം നൽകുന്നെന്ന് ആരോപിച്ചായിരുന്നു ഇരുവരും കൊമ്പുകോർത്തത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരത്തിന് 16.22 മിനിറ്റ് സമയം അനുവദിച്ച സ്പീക്കറുടെ നടപടിയെയാണ് എം.ബി. രാജേഷ് ചോദ്യം ചെയ്തത്.
മന്ത്രിമാർ സംസാരിക്കുമ്പോൾ പോലും സ്പീക്കർ സമയക്രമം കൃത്യമാണെന്ന് ഉറപ്പാക്കാറുണ്ടെന്നും അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിനു കീഴ്‌വഴക്കം ലംഘിച്ച് 16.22 മിനിറ്റ് അനുവദിച്ചെന്നുമായിരുന്നു എം.ബി. രാജേഷിന്റെ വിമർശനം. എന്നാൽ നിയമസഭയിലെ ഡിജിറ്റൽ ക്ലോക്കിന്റെ തകരാറിനെ തുടർന്നാണ് കൂടുതൽ സമയമെടുത്തതായി കാണിച്ചതെന്നു സ്പീക്കർ വിശദീകരിച്ചു. സാധാരണ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുമ്പോൾ അനുവദിക്കുന്ന 10 മിനിറ്റ് മാത്രമേ നജീബ് കാന്തപുരത്തിനും നൽകിയിട്ടുള്ളൂ. ഇക്കാര്യത്തിൽ സമയക്രമം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും തനിക്കു മുന്നിലെ വാച്ചിൽ സമയം നോക്കുന്നുണ്ടെന്നും സ്പീക്കർ തിരിച്ചടിച്ചു.
പിന്നാലെ ഇന്നായിരുന്നു രാജേഷിനെതിരെ ഷംസീർ തിരിയുന്നത്. രാജേഷ് സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്‍കിയതുമാണ് ഷംസീറിനെ ചൊടിപ്പിച്ചത്. പരസ്പരം ഉള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ചയെന്ന് സ്പീക്കര്‍ പറഞ്ഞു. ചര്‍ച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്നും ഷംസീർ പറഞ്ഞു. ഇതോടെ വിഷയത്തില്‍ എം.ബി. രാജേഷ് ക്ഷമ പറഞ്ഞു. ക്ഷമയുടെ കാര്യമല്ല ഇനി മുതല്‍ അനുസരിക്കണം എന്നായിരുന്നു ഷംസീറിന്റെ മറുപടി.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ നിയമസഭാ സമ്മേളനത്തിലാണ് ഇരുവരും ആദ്യമായി സഭയ്ക്കകത്ത് ഏറ്റുമുട്ടിയത്. സംസാരിക്കുന്നതിനിടെ 15 മിനിറ്റായി എന്ന് സ്പീക്കറായിരുന്ന എം.ബി. രാജേഷ് ഓർമിപ്പിച്ചതാണ് ഷംസീറിനെ ചൊടിപ്പിച്ചത്. അല്ല, അത് നിങ്ങള് അപ്പുറത്ത് കണ്ടില്ല എന്നായിരുന്നു ഷംസീറിന്റെ മറുപടി. ഇതോടെ സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് ഓർമിപ്പിച്ചതെന്ന് രാജേഷ് പറഞ്ഞു. പിന്നാലെ സ്പീക്കറെ ഷംസീർ ഉപദേശിച്ചു.
‘സ്പീക്കർ എന്ന് പറഞ്ഞാൽ അൺബയാസിഡായിട്ടുള്ള (പക്ഷപാതമില്ലാത്ത) ആളായിരിക്കണം’.. ഷംസീർ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ശബ്ദം ഉയർത്തി. ഉടൻ തന്നെ താൻ സ്പീക്കറെ ചോദ്യം ചെയ്തതല്ല എന്ന മറുപടിയുമായി ഷംസീർ ആ വിഷയം അവസാനിപ്പിച്ചു. ഒന്നര വർഷത്തിനു ശേഷം 2022 ഡിസംബറിൽ സഭയില്‍ മുന്‍ സ്പീക്കറായ രാജേഷിനു അതേ നാണയത്തിലായിരുന്നു ഷംസീറിന്റെ തിരിച്ചടി. മന്ത്രി എം.ബി.രാജേഷിന്‍റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തിയ സ്പീക്കറുടെ ഇടപെടല്‍ സഭാംഗങ്ങളില്‍ ചിരിപടര്‍ത്തി.
കോവിഡ് കാലത്ത് ഷംസീർ മാസ്കില്ലാതെ സഭയിൽ ഇരുന്നതിനെ സ്പീക്കറായിരുന്ന രാജേഷ് വിമർശിച്ചിട്ടുണ്ട്. ‘ബഹുമാനപ്പെട്ട എ.എൻ. ഷംസീർ അങ്ങ് തീരെ മാസ്ക് ഉപേക്ഷിച്ചതായാണ് കാണുന്നത്. ദൃശ്യങ്ങൾ വെബ്കാസ്റ്റ് ചെയ്യുന്നതാണ്. ടെലിവിഷനിലൂടെ ആളുകൾ കാണുമെന്നും ഇത് തെറ്റായ സന്ദേശം നൽകും’– എന്നായിരുന്നു അന്ന് രാജേഷ് പറഞ്ഞത്.
∙ റിയാസുമായും ഏറ്റുമുട്ടൽ
രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ മന്ത്രി പി.എ. മുഹമ്മദ് റിയാസും എംഎൽഎ ആയിരുന്ന ഷംസീറും ഏറ്റുമുട്ടിയിരുന്നു. രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തമ്മിലെ അഭിപ്രായ വ്യത്യാസം പുറത്തുവന്നതിൽ സിപിഎം നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പാർട്ടി ഇക്കാര്യത്തിൽ റിയാസിനു പൂർണ പിന്തുണ നൽകുകയായിരുന്നു. എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുതെന്ന് റിയാസ് നിയമസഭയില്‍ പറഞ്ഞതിനെ എ.എന്‍. ഷംസീറാണ് വിമര്‍ശിച്ചത്. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ പാർട്ടി യോഗത്തിൽ തുറന്നടിച്ചു.
വിമര്‍ശനത്തോട് മുഹമ്മദ് റിയാസ് യോഗത്തില്‍ പ്രതികരിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. ഒക്ടോബർ 7ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശമാണ് ഷംസീറിനെ ചൊടിപ്പിച്ചത്. എംഎല്‍എമാര്‍ക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം, പ്രശ്നങ്ങള്‍ പരിഹരിക്കണം. അതിനു മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടിവരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നതെന്നും ഷംസീർ പറഞ്ഞു.
∙ സീനിയറും ജൂനിയറും
പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ റിയാസിനെ മന്ത്രിയാക്കിയതിൽ ഷംസീറിന് അതൃപ്തിയുണ്ടായിരുന്നു. ഇതു പലഘട്ടത്തിലും മറനീക്കി പുറത്തുവന്നിട്ടുണ്ട്. ഒടുവിൽ കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലിലൂടെയാണ് ഷംസീറിന് സ്പീക്കർ സ്ഥാനം ലഭിച്ചത്. സ്പീക്കറായ ഷംസീറിന്റെ നിലപാടുകൾക്കെതിരെ ഭരണപക്ഷ എംഎൽഎമാർക്ക് തന്നെ പലപ്പോഴും എതിർപ്പുണ്ടായിരുന്നു. സഭയിൽ ഷംസീർ സ്വീകരിച്ച നിഷ്പക്ഷ നിലപാടുകളാണ് പലപ്പോഴും ഇതിനു വഴിയൊരുക്കിയത്.
എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയ ഒഴിവിലായിരുന്നു എം.ബി. രാജേഷ് തദ്ദേശ – എക്സൈസ് വകുപ്പുകൾ ഏറ്റെടുത്തത് മന്ത്രിസഭയിലേക്കെത്തിയത്. പുതിയ സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് കോടിയേരിയും പിണറായിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷംസീറിനെ പരിഗണിക്കണമെന്ന കാര്യം കോടിയേരി തുറന്നുപറയുന്നത്. ഇതോടെ സ്പീക്കറുടെ ഒഴിവിലേക്ക് ഷംസീറിനെ പരിഗണിക്കുകയായിരുന്നു.