ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുരിന്റെ മുഖ്യമന്ത്രിക്കസേരയിൽനിന്നു ബിരേൻ സിങ് രാജിവച്ചു എന്നു സാങ്കേതികമായി പറയാമെങ്കിലും പാർട്ടിക്കുള്ളിലെ അതൃപ്തി ബിരേനെ പുറത്താക്കുകയായിരുന്നു എന്നതാണ് വാസ്തവം. സംസ്ഥാന ബിജെപിക്കുള്ളിൽ ബിരേനെതിരെ രൂപപ്പെട്ട എതിർപ്പും മണിപ്പുർ കലാപത്തിന്റെ പേരിൽ പാർട്ടി കേന്ദ്രനേതൃത്വം നേരിട്ട വിമർശനങ്ങളുമാണ് മുഖ്യമന്ത്രിയുടെ രാജിയിലേക്കെത്തിച്ചത്.

കലാപത്തിൽ ബിരേൻ സിങ് മെയ്തെയ് വിഭാഗത്തിന് അനുകൂലമായ നിലപാടെടുത്തെന്ന് ആരോപിച്ച് കുക്കി വിഭാഗക്കാർ മാത്രമല്ല. പാർട്ടിയിലെ ഒരു വിഭാഗത്തിനും അതേ അഭിപ്രായമുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ ബിരേന്റെ എതിർ‌ചേരിയിലുള്ള സ്പീക്കർ തോക്ചോം സത്യബ്രത, വൈ. ഖേംചന്ദ് തുടങ്ങിയവർ കേന്ദ്രനേതൃത്വത്തെ നിലപാട് അറിയിച്ചതും നിർണായകമായി. കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ, ബിജെപി എംഎൽഎമാരിൽ ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുമെന്ന സൂചന ബിജെപി കേന്ദ്രനേതൃത്വത്തിനു ലഭിച്ചു.

ജനുവരി 3ന് മണിപ്പുരിന്റെ പുതിയ ഗവർണറായി അജയ് കുമാർ ഭല്ല എത്തിയതോടെയാണ് ബിരേൻ സിങ്ങിന്റെ പടിയിറക്കത്തിന് അരങ്ങൊരുങ്ങിയത്. കുക്കി വിഭാഗങ്ങളുമായി അടുത്ത ബന്ധമുള്ള ഭല്ലയ്ക്ക് കാര്യങ്ങൾ എളുപ്പമായി. പൊലീസിന്റെയും കേന്ദ്രസേനയുടെയും ചുമതല കേന്ദ്രം നിയോഗിച്ച സുരക്ഷാ ഉപദേഷ്ടാവ് കുൽജീപ് സിങ് ഏറ്റെടുത്തതും ബിരേൻ സിങ്ങിനെ പ്രതിസന്ധിയിലാക്കി. മണിപ്പുരിലെ പുതിയ ചീഫ് സെക്രട്ടറിയും കേന്ദ്രനിർദേശപ്രകാരം ചുമതലയേറ്റതാണ്. കേന്ദ്രത്തിന്റെ കൃത്യമായ ഇടപടെലാണ് മണിപ്പുരിലെ ഇപ്പോഴത്തെ രാഷ്ട്രീയ ചലനങ്ങൾക്ക് കാരണമായത്. ബിരേൻ സിങ് മാറിയതോടെ അടുത്ത മണിക്കൂറുകളിൽത്തന്നെ മണിപ്പുരിൽ കേന്ദ്രം പിടിമുറുക്കുകയും ചെയ്തു.

മണിപ്പുർ പ്രശ്നം കൈകാര്യം ചെയ്തതിലെ വീഴ്ചയുടെ പേരിൽ കേന്ദ്ര സർക്കാരിന് ഏറെ വിമർശനം നേരിട്ടിരുന്നു. ഈ വിഷയത്തിൽ ആർഎസ്എസ് നേതൃത്വവും അതൃപ്തിയറിയിച്ചിരുന്നു. കലാപവും അതിനെ നേരിടുന്നതിലുണ്ടായ വീഴ്ചയും രാജ്യാന്തര തലത്തിൽത്തന്നെ വിമർശിക്കപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ പാർട്ടി ദേശീയ നേതൃത്വത്തിലെ പലർക്കും ബിരേനോട് നീരസമുണ്ട്.  ഇതിനു പരിഹാരം കാണാനാണ് പുതിയ ഗവർണറെ മണിപ്പുരിൽ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ്, യുഎസ് പര്യടനത്തിന് പോകുന്നതിന് മുൻപു തന്നെ മണിപ്പുരിൽ കേന്ദ്രത്തിന് ഇടപെടാൻ സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.

60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 എംഎൽഎമാരുണ്ട്. സഖ്യകക്ഷികളായ നാഗാ പീപ്പിൾസ് ഫ്രണ്ടിന് 5, ജനതാദളിന് (യു) 6 എംഎൽഎമാർ വീതമുണ്ട്. ബിജെപിക്ക് പിന്തുണ നൽകിയിരുന്ന എൻപിപി, മണിപ്പുർ കലാപത്തിൽ സർക്കാരിന്റെ നിഷ്ക്രിയത്വം ആരോപിച്ച് നേരത്തേ പിന്തുണ പിൻവലിച്ചിരുന്നു. 7 എംഎൽഎമാരാണ് അവർക്കുള്ളത്. 3 സ്വതന്ത്രരും കുക്കി പീപ്പിൾസ് അലയൻസിന്റെ 2 എംഎൽഎമാരും ഇതിനു പുറമെയുണ്ട്.

അവിശ്വാസപ്രമേയം വന്നാലും അതിനെ അതിജീവിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ട്. പക്ഷേ ബിജെപി എംഎൽഎമാരിൽ ഒരു വിഭാഗം പാർട്ടി വിപ് അംഗീകരിക്കില്ലെന്ന ഭീഷണിയുയർത്തിയാണ് ബിരേൻ സിങ്ങിനെ മാറ്റാൻ നീക്കം നടത്തിയത്. 10 കുക്കി എംഎൽഎമാരിൽ 7 പേർ ബിജെപിക്കാരാണ്. കലാപത്തിന്റെ ആദ്യഘട്ടം തൊട്ട് ബിരേൻ സിങ്ങിനെ പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നതാണ്.

അതേസമയം, ബിരേൻ രാജിവച്ചെങ്കിലും തുടർ നീക്കങ്ങളും ബിജെപി തന്ത്രപരമായാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് ബിജെപി, കുക്കി എംഎൽമാരുമായുള്ള ചർച്ചകൾ ഡൽഹിയിലേക്ക് മാറ്റിയതും. നിലവിലെ പദ്ധതികൾ നടന്നില്ലെങ്കിൽ ബിരേൻ വീണ്ടും മുഖ്യമന്ത്രിക്കസേരയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിരേൻ സിങ്ങിനെ പോലെ ഒരാളെ മുന്നിലേക്ക് കൊണ്ടുവരാൻ ബിജെപി നിരയിലില്ല എന്നതും വസ്തുതയാണ്. ഇതോടൊപ്പം മെയ്തെയ് സംഘടനകളുടെയും സായുധ സംഘടനകളുടെയും പിന്തുണയും ബിരേന് തന്നെയാണ്.

English Summary:

Manipur Crisis: BJP's strategic removal of Manipur CM Biren Singh using Governor Ajay Kumar Bhalla as a trump card. The move, amidst intense criticism, reveals a complex political maneuver within the BJP and its implications for Manipur's future.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com