ADVERTISEMENT

തിരുവനന്തപുരം∙ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ റജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുഴുവന്‍ ഗുണഭോക്താക്കളുടെയും മൊഴി രേഖപ്പെടുത്തും. സാധനങ്ങള്‍ കിട്ടിയവരുടെയും തട്ടിപ്പിന് ഇരയായവരുടെയും മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്. ഏകദേശം 37 കോടി രൂപയുടെ തട്ടിപ്പാണ് 34 കേസുകളില്‍ ഉള്ളത്. പ്രധാനപ്രതി അനന്തുകൃഷ്ണനില്‍നിന്നു സംഭാവനയായി പണം സ്വീകരിച്ചവരുടെയും മൊഴി എടുക്കും. 

സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ചൊവ്വാഴ്ച രാവിലെ വരെ 385 എഫ്‌ഐആറുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും കേസുകളിലെ എണ്ണം വര്‍ധിക്കുകയാണ്. ഇതോടെ വ്യാപകമായ അന്വേഷണമാകും ക്രൈംബ്രാഞ്ച് സംഘത്തിനു നടത്തേണ്ടിവരിക. അനന്തുകൃഷ്ണനും ആനന്ദകുമാറുമാണു മുഖ്യ പ്രതികള്‍. ഓരോ ജില്ലയിലും പദ്ധതിക്കു കളമൊരുക്കിയ സന്നദ്ധസംഘടനകളുടെ പ്രതിനിധികളും പ്രതികളാകും. ഇന്നലെ ക്രൈംബ്രാഞ്ചിനു കൈമാറിയ കേസുകളില്‍ ഏഴെണ്ണത്തില്‍ ആനന്ദകുമാറും പ്രതിയാണ്. 

പരാതിക്കാര്‍ക്കു മുഴുവന്‍ പണം തിരിച്ചു നല്‍കണമെങ്കില്‍ 300 കോടി രൂപയെങ്കിലും പ്രതികള്‍ കണ്ടെത്തേണ്ടി വരുമെന്നാണു പൊലീസ് പറയുന്നത്. 2 കോടിയിലേറെ രൂപ കിട്ടാനുണ്ടെന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വിതരണക്കമ്പനിയും അറിയിച്ചിട്ടുണ്ട്.  അതേസമയം നേതാക്കളടക്കമുള്ള ഉന്നതര്‍ പണം ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും രേഖകളും സ്വന്തം ഐക്ലൗഡില്‍ സൂക്ഷിച്ചതിന്റെ പാസ്‌വേഡ് അനന്തു കൃഷ്ണന്‍ പൊലീസിനു നല്‍കിയിട്ടുണ്ട്. ഇതു പരിശോധിക്കപ്പെടുന്നതോടെ ഏതൊക്കെ രാഷ്ട്രീയ നേതാക്കള്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരും.

English Summary:

Kerala Half-Price Scam: Kerala half-price scam investigation is underway, with the Crime Branch aiming to recover ₹300 crore to repay victims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com