8 മാസമുള്ള കുഞ്ഞ് തൊണ്ടയിൽ അടപ്പു കുടുങ്ങി മരിച്ചു; 2 വർഷം മുൻപ് ആദ്യ കുട്ടിയും: അസ്വാഭാവികമെന്ന് പിതാവിന്റെ പരാതി

Mail This Article
കോഴിക്കോട്∙ തൊണ്ടയിൽ അടപ്പു കുടുങ്ങി എട്ടുമാസം പ്രായമായ കുട്ടി മരിച്ചതിൽ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണു കഴിഞ്ഞ രാത്രി മരിച്ചത്. നിസാറിന്റെ മറ്റൊരു കുട്ടി 2 വർഷം മുൻപു തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചിരുന്നു. രണ്ട് കുട്ടികളും മരിച്ചതു ഭാര്യവീട്ടിൽ വച്ചാണ്. ഇതോടെയാണു ടൗൺ പൊലീസിൽ നിസാർ പരാതി നൽകിയത്. നിസാറിന്റെ ഭാര്യയുടെ വീട് കുറ്റിച്ചിറയാണ്. ഇരുവരും കുറച്ചു നാളുകളായി അകന്നാണു കഴിയുന്നത്.
14 ദിവസം പ്രായം മാത്രമുള്ളപ്പോഴാണ് ആദ്യകുട്ടി മരിച്ചത്. ഇന്നലെ രാത്രിയാണു രണ്ടാമത്തെ കുട്ടി മരിച്ചത്. തൊണ്ടയിൽ അടപ്പ് കുടുങ്ങിയതിനെ തുടർന്നു കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രണ്ടാഴ്ച മുൻപു കുട്ടി ഓട്ടോയിൽനിന്നു വീണപ്പോഴും ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി പരാതിയിൽ പറയുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൈമാറിയെന്നു ടൗൺ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്നു പറയാൻ സാധിക്കൂ. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.