‘ഒരുമിച്ച് തുടങ്ങാമെന്ന് മുഖ്യമന്ത്രി പറഞ്ഞു, 3 വർഷം കൊണ്ട് എന്തു ചെയ്തു? കേരളം ലഹരിയുടെ കേന്ദ്രം’

Mail This Article
തിരുവനന്തപുരം∙ കേരളത്തിലെ യുവത്വം ലഹരിയുടെ മയക്കത്തിലേക്ക് വഴുതി വീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയിൽ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ കേന്ദ്രമായി കേരളം മാറി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കേരളത്തിലേക്ക് ലഹരിയുടെ ഒഴുക്കാണ്. പഴയ കഞ്ചാവിന്റെ കാലമൊക്കെ പോയി. എംഡിഎംഎയും എല്‍എസ്ഡി സ്റ്റാംപുകളും ഉള്‍പ്പെടെയുള്ള രാസലഹരിയാണ് കേരളത്തിലേക്ക് വരുന്നത്. രാസലഹരിക്ക് അടിമകളാകുന്നവര്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നില്ല.
സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും പൊതുസ്ഥലത്തും ബീച്ചുകളിലും ഹോട്ടലുകളിലും ഒഴിഞ്ഞ് കിടക്കുന്ന വീടുകളിലുമൊക്കെ രാസലഹരി വസ്തുക്കള്‍ സുലഭമാണ്. എവിടെ നിന്നാണ് ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ ഇത്രയും ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് വരുന്നത്? ചുരം കടന്നും അതിര്‍ത്തി കടന്നും ട്രെയിനിലും കുറിയറിലുമൊക്കെയാണ് ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് ഒഴുകുന്നത്. ഒരു സ്ഥലത്തും അതിനെ തടയാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല. പിടിക്കുന്ന ലഹരി വസ്തുക്കളും യഥാർഥത്തിൽ കേരളത്തിലേക്ക് എത്തുന്നതും തമ്മില്‍ ഒരു താരതമ്യവും ഇല്ല. ഇതിന്റെ പിന്നില്‍ മാഫിയ ഉണ്ടെന്നാണ് പറയുന്നത്.
കേരളത്തിലെ യുവത്വത്തെ വഴിതെറ്റിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ മാഫിയയെ പുറത്തുകൊണ്ടു വരേണ്ട ചുമതല ആര്‍ക്കാണ്? എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ഇതേ വിഷയം 2022ലും പ്രതിപക്ഷം ഗൗരവത്തോടെ കൊണ്ടുവന്നു. അന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. എല്ലാ കാര്യത്തിലും പ്രതിപക്ഷം പിന്തുണ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അതിനെ അഭിനന്ദിച്ചു. നമുക്ക് ഒന്നിച്ച് തുടങ്ങാമെന്നും പറഞ്ഞു. മൂന്നു വര്‍ഷമായിട്ടും എന്താണ് ഒരുമിച്ച് തുടങ്ങിയത്? വിമുക്തിയാണോ? ബോധവത്ക്കരണത്തിന്റെ പേരില്‍ എക്‌സൈസ് കുറെ ഫോട്ടോ എടുക്കും. അവരെക്കൊണ്ട് അതു മാത്രമെ സാധിക്കൂ. എന്‍ഫോഴ്‌സ്‌മെന്റ് നടക്കുന്നില്ല. ബോധവത്ക്കരണം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ? 2022 ല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതിന്റെ പതിന്മടങ്ങ് വര്‍ധിച്ചില്ലേ?
രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പലതും പുറത്തു പറയില്ല. അക്രമം വര്‍ധിച്ചില്ലേ? അക്രമം മാത്രമല്ല, അക്രമത്തിന്റെ രീതി തന്നെ മാറി. എത്ര ക്രൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് നടക്കുന്നത്? കോട്ടയത്ത് നിലത്തു വീണ പൊലീസുകാരന്റെ നെഞ്ചില്‍ ചവിട്ടി വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയാണ് മരണം സംഭവിച്ചത്. മൂന്നു പെണ്‍കുട്ടികളാണ് ആ കുടുംബത്തില്‍. ചേന്ദമംഗലത്ത് വീട്ടില്‍ കയറിയാണ് ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ മുന്നില്‍ വച്ച് അച്ഛന്‍ ഉള്‍പ്പെടെ മൂന്നു പേരെ വെട്ടിയത്. അതില്‍ രണ്ടു പേര്‍ മരിച്ചു. ആ കുഞ്ഞ് എന്റെ നെഞ്ചത്ത് ചേര്‍ന്ന് നിന്നാണ് കരഞ്ഞത്. അവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത്. നിരവധി തവണ പരാതി പറഞ്ഞപ്പോള്‍ പ്രതിയെ വിളിച്ച് ശാസിച്ച് വിട്ടതിനു പിന്നാലെയാണ് വീട്ടില്‍ കയറി കൊലപാതകം നടത്തിയത്. ഈ കുഞ്ഞുങ്ങളോട് എന്ത് മറുപടിയാണ് പറയാന്‍ പറ്റുന്നത്?
ലഹരിയുടെ ഉപയോഗം നിയന്ത്രണം വിട്ടു പോകുന്ന തരത്തിലേക്ക് വര്‍ധിച്ചിരിക്കുന്നുവെന്ന യാഥാർഥ്യം മറച്ചു വച്ച് ഉറക്കം നടിച്ചിട്ട് കാര്യമില്ല. പുറത്ത് ഇറങ്ങി നടക്കാന്‍ ആളുകള്‍ക്ക് പേടിയാണ്. എവിടെ വച്ചും ഏത് നിരപരാധിയും ആക്രമിക്കപ്പെടാമെന്ന അവസ്ഥയാണ്. കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ലഹരിയുടെ കാരിയേഴ്‌സ് ആക്കുകയാണ്. എന്തൊരു ദുരന്തമാണ് ഇത് കേരളത്തിന് ഉണ്ടാക്കുന്നത്? അതിനൊക്കെ പരിഹാരമായി ഞങ്ങള്‍ വിമുക്തി നടത്തുന്നുണ്ട്, ക്യാംപെയ്ൻ നടത്തുന്നുണ്ട് എന്നു പറയുന്നതില്‍ ഒരു അർഥവുമില്ല. ബോധവത്ക്കരണം വേണം. പക്ഷേ എക്‌സൈസില്‍ ആകെ കുറച്ച് ജീവനക്കാരും കുറച്ച് സംവിധാനങ്ങളും മാത്രമേയുള്ളൂ. ആ സംവിധാനങ്ങള്‍ മുഴുവന്‍ ബോധവത്ക്കരണത്തിന് ഉപയോഗിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റാണ് പ്രധാനം.
എല്ലാ ശക്തിയും ഉപയോഗിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എക്‌സൈസിന് ഒരു ഇന്റലിജന്‍സുണ്ടോ? ഒരു കേസ് പിടിച്ചാല്‍ അതിന്റെ സോഴ്‌സ് എവിടെയാണെന്ന് അന്വേഷിച്ചു പോകാനുള്ള ഒരു സംവിധാനം പോലുമില്ല. കേട്ടാല്‍ ചങ്ക് തകര്‍ന്നു പോകുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. നമ്മുടെ കേരളത്തെ മയക്കുമരുന്ന് മാഫിയയ്ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടോടെയുള്ള ഗൗരവതരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.