കമൽ ഹാസന് രാജ്യസഭാ സീറ്റ്; ഇത് ഡിഎംകെയുടെ പ്രതിഫലം; അണ്ണാമലയെ വീഴ്ത്തിയ ‘ഓപ്പറേഷൻ കമൽ’

Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മക്കൾ നീതി മയ്യം നേതാവ് കമൽഹാസനു നൽകാൻ ഡിഎംകെ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെവരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്കു ജയിപ്പിച്ചെടുക്കാനാകും.
ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂരിൽ മത്സരത്തിറങ്ങിയ കമലിനോടു പിന്മാറണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.
രാജ്യസഭാ സീറ്റായിരുന്നു കമലിന് വാഗ്ദാനം ചെയ്തത്. പകരം ഡിഎംകെ സഖ്യത്തിന്റെയൊപ്പം പ്രചാരണരംഗത്ത് സജീവമാകാനുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കമൽഹാസനു മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരുന്നത്.