ദലൈലാമയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ; ചുമതല സിആർപിഎഫിന്റെ വിഐപി സുരക്ഷാവിഭാഗത്തിന്

Mail This Article
ന്യൂഡൽഹി∙ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് സെഡ് (Z) കാറ്റഗറി സുരക്ഷയേർപ്പെടുത്തി കേന്ദ്രം. ദലൈലാമയ്ക്കു നേരെ നിലനിൽക്കുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ഏജൻസികളുടെ റിവ്യു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സിആർപിഎഫിന്റെ വിഐപി സുരക്ഷാ വിഭാഗത്തിനാണ് ദലൈലാമയുടെ സുരക്ഷാച്ചുമതല. ഇതു സംബന്ധിച്ച നിർദേശം ആഭ്യന്തര മന്ത്രാലയം സിആർപിഎഫിന് കൈമാറി.
സെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയതോടെ ദലൈലാമയ്ക്കുള്ള സുരക്ഷാ ജീവനക്കാരുടെ എണ്ണം 33 ആയി ഉയരും. 24 മണിക്കൂറും ദലൈലാമയ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. അദ്ദേഹത്തിന്റെ ധർമശാലയിലെ വസതിക്കുള്ള സുരക്ഷയും ഉയർത്തും.
ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനു പിന്നാലെ അവിടെനിന്ന് പലായനം ചെയ്ത ദലൈലാമ 1959 മുതൽ ഇന്ത്യയിൽ കഴിയുകയാണ്. അദ്ദേഹത്തിനുള്ള രാജ്യാന്തര സ്വാധീനവും ഭീഷണികളും കണക്കിലെടുത്ത് തുടക്കം മുതൽ ഇന്ത്യ പ്രത്യേക സുരക്ഷ അനുവദിച്ചിരുന്നു. ചൈനീസ് പിന്തുണയുള്ള സംവിധാനങ്ങളിൽ നിന്നുൾപ്പെടെ ദലൈലാമയ്ക്ക് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സെഡ് കാറ്റഗറിയിലേക്ക് സുരക്ഷ വർധിപ്പിച്ചത്.