ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസംഗം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തടസ്സപ്പെടുത്തുവെന്ന് ആരോപിച്ചു പ്രതിപക്ഷ ബഹളം. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തെത്തിയാണു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഫണ്ട് വെട്ടിക്കുറച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ഗ്രാന്റ് കിട്ടാത്തതിനാല്‍ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുകയാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഇതിനിടെയാണു സ്പീക്കറുടെ ഇടപെടല്‍ ഉണ്ടായത്. പ്രസംഗം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് പ്രസംഗം തടസ്സപ്പെടുത്തുന്നതെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. തന്നെ തടസ്സപ്പെടുത്തി സഭ നടത്തിക്കൊണ്ടുപോകാനാണോ ഉദ്ദേശിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കറും പ്രതിപക്ഷ എംഎല്‍എമാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ടീമിനെ തിരിച്ചുവിളിക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. 

പ്രസംഗിക്കുന്നത് തന്റെ അവകാശമാണെന്നും സ്പീക്കറുടെ ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ മറ്റ് നടപടിക്രമങ്ങളിലേക്കു കടന്നുവെങ്കിലും പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. അന്തിമ ധനാഭ്യര്‍ഥന ചര്‍ച്ച ഇല്ലാതെ പാസാക്കി.

പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചുവെന്നു സഭ ബഹിഷ്‌കരിച്ചു പുറത്തെത്തിയ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹോസ്റ്റല്‍ ഫീസ് കൊടുക്കാത്തതിനാല്‍ അപമാനിതരായി കുട്ടികള്‍ പുറത്തുപോകേണ്ട അവസ്ഥയാണെന്നും സതീശന്‍ പറഞ്ഞു. ‘‘സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറുപടിയില്ല. സഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുമ്പോള്‍ തുടര്‍ച്ചയായി സ്പീക്കര്‍ തടസ്സപ്പെടുത്തുകയാണ്. വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ 30 മിനിറ്റ് വരെ വാക്കൗട്ട് പ്രസംഗം നടത്തിയ ചരിത്രമുണ്ട്. ഞാന്‍ ഏറ്റവും കുറച്ചുസമയം പ്രസംഗിക്കുന്ന ആളാണ്. എന്നിട്ടും ഒൻപതാമത്തെ മിനിറ്റില്‍ സ്പീക്കര്‍ ഇടപെടുകയാണ്. നിയമസഭയുടെ ചരിത്രത്തില്‍ ഒരു സ്പീക്കറും പ്രതിപക്ഷ നേതാവിനോടു ചെയ്യാത്ത കാര്യം ചെയ്യുന്നതു മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനാണ്. ഞാന്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാരിനു ദോഷമുണ്ടാകാതിരിക്കാനാണ് സ്പീക്കര്‍ ഇടപെടുന്നത്. ബാക്ക് ബെഞ്ചില്‍നിന്ന് അംഗങ്ങള്‍ ബഹളമുണ്ടാക്കുന്ന ലാഘവത്വത്തോടെയാണു സ്പീക്കര്‍ പെരുമാറുന്നത്. ഇന്നലെയും അഞ്ചു തവണ തടസ്സപ്പെടുത്തിയിരുന്നു. സ്പീക്കറുടെ നടപടിയിലും പിന്നാക്ക വിഭാഗങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ചാണ് സഭ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്’’ - സതീശന്‍ പറഞ്ഞു.

ബുധനാഴ്ചയും പ്രസംഗം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ടു പ്രതിപക്ഷനേതാവും സ്പീക്കറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനാണു സ്പീക്കര്‍ തന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതെന്നു സതീശന്‍ ആരോപിച്ചിരുന്നു.

English Summary:

Opposition Protest Kerala Assembly: Leader of Opposition V.D. Satheesan's speech on misappropriation of SC/ST funds was interrupted by Speaker A.N. Shamseer, sparking a major protest and walkout by opposition MLAs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com