‘ചാലക്കുടിക്കാരൻ നർത്തകൻ, പഠിച്ചതൊന്ന് പഠിപ്പിക്കുന്നത് മറ്റൊന്ന്’; അധിക്ഷേപിച്ചത് രാമകൃഷ്ണനെ തന്നെ; സത്യഭാമയ്ക്കെതിരെ കുറ്റപത്രം തയാർ

Mail This Article
തിരുവനന്തപുരം ∙ ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കുറ്റപത്രം തയാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണു സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണു സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്.
താന്‍ ഉദ്ദേശിച്ചതു രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്നു തെളിയിക്കുകയായിരുന്നു പൊലീസിനു മുന്നിലെ വെല്ലുവിളി. അഭിമുഖത്തില്‍ സത്യഭാമ നല്‍കുന്ന സൂചനകള്‍ വിശദമായി അന്വേഷിച്ച്, ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികളും ശേഖരിച്ചാണു സത്യഭാമയുടെ പരാമർശങ്ങൾ രാമകൃഷ്ണനെ തന്നെയാണ് ഉന്നം വയ്ക്കുന്നതെന്നു പൊലീസ് ഉറപ്പിച്ചത്. ചാലക്കുടിക്കാരൻ നര്‍ത്തകനു കാക്കയുടെ നിറമെന്നായിരുന്നു പരാമര്‍ശം.
ചാലക്കുടിയില്‍ രാമകൃഷ്ണന്‍ അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല. പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമര്‍ശം. തൃപ്പൂണിത്തുറ ആര്‍എല്‍വിയില്‍ രാമകൃഷ്ണന്‍ പഠിച്ചത് എംഎ ഭരതനാട്യം. പക്ഷെ മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ടായിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെപിഎസി ലളിതയുമായി കലഹിച്ച കലാകാരൻ എന്നായിരുന്നു അടുത്ത പരാമർശം. അമ്മയുമായി കലഹിച്ചതു രാമകൃഷ്ണനാണെന്ന് കെപിഎസി ലളിതയുടെ മകന്‍ സിദ്ധാര്‍ഥ് ഭരതൻ മൊഴി നല്‍കി. രാമകൃഷ്ണനോടു സത്യഭാമക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
വ്യക്തി വിരോധത്തെ കുറിച്ചു സത്യഭാമയുടെ ശിഷ്യര്‍ നല്‍കിയ മൊഴികളും കേസിൽ നിര്‍ണായകമായി. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിന്‍റെ ഹാര്‍ഡ് ഡിസ്കും അഭിമുഖം അടങ്ങിയ പെന്‍ഡ്രൈവും കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ സത്യഭാമക്കു പരമാവധി 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.