ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ വ്യവസായിക രംഗത്തെ പുരോഗതി സംബന്ധിച്ച് ഇടതു സർക്കാരിന് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രശംസ. തരൂരിന്റെ ലേഖനത്തിനു മന്ത്രി പി.രാജീവ് നന്ദി അറിയിച്ചു. കേരളത്തിലെ വ്യവസായിക മേഖലയെപ്പറ്റി ഒരു മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണു തരൂരിന്റെ നിരീക്ഷണം. പ്രതിപക്ഷ നേതാക്കള്‍ സഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെയാണ് ശശി തരൂര്‍ അനുകൂലമായ ലേഖനം എഴുതിയത്. തരൂരിന്റെ നിലപാടിനെ എതിർത്തു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോൺഗ്രസ് നേതാവ് കെ.മുരളീധരനും രംഗത്തെത്തി. 

2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരമുള്ള വളര്‍ച്ചാനിരക്കിന്റെ ആഗോള ശരാശരി 46 ശതമാനമായിരിക്കെ കേരളം 254 ശതമാനം നേട്ടം കൈവരിച്ചുവെന്ന് തരൂർ നിരീക്ഷിച്ചു. ‘‘ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് പട്ടികയില്‍ കേരളം മുന്നേറിയതും നേട്ടമാണ്. രണ്ടോ മൂന്നോ വര്‍ഷം മുന്‍പ് വരെ അമേരിക്കയിലും സിംഗപ്പുരിലും ബിസിനസ് ആരംഭിക്കാന്‍ രണ്ടു ദിവസം മാത്രം മതിയെന്നിരിക്കെ ഇന്ത്യയില്‍ 114 ദിവസവും കേരളത്തില്‍ 236 ദിവസവുമായിരുന്നു. രണ്ടാഴ്ച മുന്‍പ് വ്യവസായമന്ത്രി പി. രാജീവ് പ്രഖ്യാപിച്ചത് ഇപ്പോള്‍ കേരളത്തില്‍ രണ്ടു മിനിറ്റ് കൊണ്ട് ബിസിനസ് തുടങ്ങാമെന്നാണ്. 2,90,000 ചെറുകിട സംരംഭങ്ങള്‍ തുടങ്ങി. ഇടതു സര്‍ക്കാരിന്റെ കീഴിലാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നത് ആശ്ചര്യകരമാണ്. എന്നാല്‍ അവര്‍ ഭരിക്കുമ്പോള്‍ മാത്രമാണ് ഈ നിലപാടുള്ളത്. 2026 തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അവര്‍ പഴയ സ്വഭാവത്തിലേക്കു മടങ്ങുമെന്നാണു കരുതപ്പെടുന്നത്. എന്നാല്‍ ഇതു പാടില്ല. എല്ലാവരും ഒരുമിച്ചു പരിശ്രമിച്ചാല്‍ കേരളത്തിന്റെ ഭാവി കൂടുതല്‍ ശോഭിതമാകും.’’ – തരൂര്‍ ലേഖനത്തില്‍ പറയുന്നു.

എന്നാൽ മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല കേരളം എന്നും ശശി തരൂര്‍ ഏത് സാഹചര്യത്തില്‍ എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയതെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അത് പാര്‍ട്ടി പരിശോധിക്കണം. കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് മൂന്നുലക്ഷം സംരംഭങ്ങൾ കേരളത്തില്‍ തുടങ്ങിയെന്നു വ്യവസായമന്ത്രി പി. രാജീവ് പറയുന്നതു തെറ്റാണെന്നും സതീശന്‍ പറഞ്ഞു. 

തരൂരിനെതിരെ കെ.മുരളീധരനും രംഗത്തെത്തി. ‘‘തരൂര്‍ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവും വിശ്വപൗരനുമാണ്. ഞാന്‍ സാധാരണ പ്രവര്‍ത്തകനും. അഭിപ്രായം പറയാനില്ല. തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടല്ല. വിഷയത്തില്‍ ദേശീയ നേതൃത്വം മറുപടി പറയണം.’’ – കെ. മുരളീധരന്‍ പറഞ്ഞു.

കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായാണ് ശശി തരൂര്‍ നോക്കിക്കാണുന്നതെന്നായിരുന്നു വ്യവസായമന്ത്രി പി. രാജീവ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കേരളത്തിന്റെ പുതിയ വ്യവസായ നയത്തെയും സംരംഭക വര്‍ഷം പദ്ധതിയേയുമെല്ലാം വലിയ മാറ്റമായി അംഗീകരിക്കാൻ ശശി തരൂര്‍ തയാറായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

English Summary:

Kerala's Industrial Growth: Shashi Tharoor's Praise, Congress's Criticism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com