അവതാരകനായെത്തി അതിരുകടന്നു; അധ്യാപകന് സിപിഎമ്മിന്റെ ഉടൻ ‘അടി’ സമ്മാനം

Mail This Article
പത്തനംതിട്ട∙ സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയുടെ പരിപാടിയിൽ അവതാരകനായി എത്തിയ കോൺഗ്രസ് അനുകൂല സംഘടനയിൽപെട്ട സ്കൂൾ അധ്യാപകന് ‘അടി’ സമ്മാനം. നഗരസഭ പുതുതായി നിർമിച്ച ടൗൺ സ്ക്വയർ ഉദ്ഘാടന സമ്മേളനത്തിലെ അവതാരകനായിരുന്ന പത്തനംതിട്ട നഗരത്തിലെ സ്കൂൾ അധ്യാപകൻ ബിനു കെ.സാമിനാണു പരിപാടിക്കുശേഷം സ്റ്റേജിൽനിന്നിറങ്ങിയ ഉടൻ തലയ്ക്കു മർദനമേറ്റത്. സിപിഎം ഏരിയ നേതാവ് ഉൾപ്പെടെയുള്ളവരാണു മർദിച്ചതെന്ന് ഇദ്ദേഹം പറയുന്നുണ്ടെങ്കിലും പൊലീസിൽ പരാതിപ്പെട്ടിട്ടില്ല.
പരിപാടിയുടെ ഉദ്ഘാടകനായിരുന്ന സ്പീക്കറെ പ്രസംഗിക്കാനായി വിളിച്ചതിനു പിന്നാലെ വേദിയിലുണ്ടായിരുന്ന മന്ത്രി വീണാ ജോർജിനെപറ്റി പരാമർശിച്ചപ്പോൾ ഇദ്ദേഹം കൂടുതൽ സംസാരിച്ചതാണു മർദിച്ചവർക്കു പ്രകോപനമായതെന്നു പറയുന്നു. ഇതിനിടെ സ്പീക്കർക്കു പ്രസംഗത്തിനായി രണ്ടു മിനിറ്റോളം കാത്തുനിൽക്കേണ്ടി വന്നിരുന്നു. എന്നാൽ മർദിച്ചിട്ടില്ലെന്നും തെറ്റു ചൂണ്ടിക്കാട്ടുകയും ഇനിയും ഇങ്ങനെ ചെയ്യരുതെന്നു പറയുക മാത്രമാണുണ്ടായതെന്നുമാണ് സിപിഎം നേതാക്കളുടെ വിശദീകരണം.
നഗരസഭാധ്യക്ഷനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ടി.സക്കീർ ഹുസൈനാണ് അധ്യാപകനെ അവതാരകനായി ക്ഷണിച്ചത്. മർദ്ദനമേറ്റ വിവരം ചെയർമാനെ അറിയിച്ചെന്നും അധ്യാപകൻ പറഞ്ഞു.