കുപ്പിവെള്ളത്തിൽ തുപ്പിയ ശേഷം കുടിപ്പിച്ചു, സീനിയേഴ്സിനെ ബഹുമാനിക്കാത്തതിനു മർദനം; കാര്യവട്ടത്തും റാഗിങ്

Mail This Article
തിരുവനന്തപുരം ∙ കാര്യവട്ടം ഗവ. കോളജിൽ റാഗിങ്. ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥി മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ്ങ് സെല്ലാണ് കണ്ടെത്തിയത്. സീനിയർ വിദ്യാർഥികൾ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസിന്റെ പരാതി. സീനിയർ വിദ്യാർഥികളായ ഏഴു പേർക്കെതിരെ കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകി.
സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ബിൻസ് ജോസിനോടു മുട്ടുകുത്തി നിൽക്കാൻ ആവശ്യപ്പെട്ടു. അതു നിരസിച്ച ബിൻസ് ജോസിനെ മർദിച്ച ശേഷം മുട്ടു കുത്തി 15 മിനിറ്റോളം നിർത്തി. തളർന്ന ബിൻസ് വെള്ളം വേണം എന്നു പറഞ്ഞപ്പോൾ സീനിയർ വിദ്യാർഥികളിൽ ഒരാൾ കുപ്പി വെള്ളമെടുത്ത് അതിനുള്ളിൽ തുപ്പിയ ശേഷം നിർബന്ധിച്ചു കുടിപ്പിച്ചു. തുടർന്ന് വളഞ്ഞിട്ടു മർദിച്ചു.
അവസാന വർഷ ബിഎസ്‌സി വിദ്യാർഥികളായ അലൻ, അനന്തൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർഥി പാർഥൻ എന്നിവർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ആരോപണം. എന്നാൽ വിദ്യാർഥിയുടെ പരാതിയിൽ കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.